ഏറ്റുമാനൂര്‍: ഞായറാഴ്ച രാത്രിയില്‍ ചെറുവാണ്ടൂരിലെ വീട്ടില്‍കയറി അക്രമം നടത്തി കുടുംബാംഗങ്ങളെ വെട്ടി് പരിക്കേല്‍പ്പിച്ച കേസ്സിലെ പ്രതികളായ മൂന്നുപേര്‍ പിടിയിലായതായി സൂചന.
ചെറുവാണ്ടൂര്‍ ഉണ്ണിക്കിടങ്ങന്തൊട്ടിയില് സജിമോന്‍ (44), ഭാര്യ അമ്പിളി (43), മകന് അനന്തു (19) എന്നിവരെ വീട്ടില്‍കയറി അക്രമിച്ച കേസ്സിലാണ് പ്രതികള്‍ വലയിലായിട്ടുള്ളത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. ഏഴംഗ ഗുണ്ടാ സംഘം മാരാകായുധങ്ങളുമായി സജിമോന്റെ വീട്ടിലെത്തി മുന്‍വാതില്‍ ചവിട്ടിത്തുറന്നാണ് ആക്രമിച്ചത്. വാതിലില്‍ ചവിട്ടുന്ന ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നെണീറ്റ് വന്ന സജിമോനും ഭാര്യയും വാതിലിനടുത്ത് എത്തിയപ്പോള്‍ പൊളിഞ്ഞ് വീണ കതക് ദേഹത്തേക്ക് വീണു. അകത്ത് കയറിയ അക്രമിസംഘം സജിമോനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഭാര്യയുടേയും മകന്റേയും കാല് കമ്പിവടിക്ക് തല്ലിയൊടിച്ചു. തുടര്‍ന്ന് സജിമോനെ പിടിച്ച് വെളിയിലിറക്കി കമ്പിവടിക്കടിച്ച ശേഷം ഇയാളുടെ ചായക്കടയും തല്ലിപ്പൊളിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവരെ ഏറ്റുമാനൂര്‍ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
കൊലപാതകത്തിലടക്കം നിരവധി കേസുകളില്‍ പ്രതികളായവരാണ് പിടിയിലായതെന്നാണ് സൂചന. മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: