സര്‍ക്കാരിലും സംഘടനയിലും കൂടുതല്‍ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്ന കേന്ദ്രമന്ത്രിസഭയ്ക്കും പ്രധാനമന്ത്രിയ്ക്കും സ്വാഗതാര്‍ഹമായത് സ്വാഭാവികം.
പ്രതിപക്ഷമായ ബിജെപി രാഹുല്‍ ഔദ്യോഗികമായി ചുമതലയിലേയ്ക്ക് വരുന്നത് അദ്ദേഹത്തിന്റെ കഴിവും കഴിവുകേടും ജനങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ ഒഴിവുവന്ന രണ്ടാം സ്ഥാനത്തേയ്ക്ക് പ്രതിരോധമന്ത്രി ആന്റണിയെ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രിപദം പോലും സ്വപ്നം കണ്ടിരുന്ന മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാറിനേയും എന്‍സിപിയെയും പ്രകോപിപ്പിച്ചിരിക്കുകയാണ്. എന്നും പ്രണബിന്റെ അടുത്തിരുന്ന് രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്ന പവാറിനെ ഒഴിവാക്കിയാണ് ആന്റണിയെ രണ്ടാംസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രണബ് ഒഴിഞ്ഞ രണ്ടാംസ്ഥാനം ആഗ്രഹിക്കുന്ന പവാര്‍ പ്രഭൃതികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ പ്രവേശനം പ്രശ്നമായേക്കാം. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് രാഹുലിനെ പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നത്.
ഇതുവരെ സംഘടനാ പ്രവര്‍ത്തനം നടത്തി യൂത്ത് കോണ്‍ഗ്രസിനും മറ്റും പുതുജീവന്‍ നല്കാന് രാഹുല്‍ നടത്തിയ പരിശ്രമം കാര്യമായി വിജയിച്ചില്ല എന്നതും അദ്ദേഹം വളരെ അധികം സമയവും പ്രയത്നവും മുടക്കിയ യുപിയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു എന്ന വസ്തുത രാഹുലിന്റെ കഴിവില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. സോണിയാ ഗാന്ധി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചതുതന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്മോഹന് സിംഗ് സ്ഥാനമൊഴിഞ്ഞ് രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണെന്ന അഭ്യൂഹം പരന്നിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി മന്ത്രിപദത്തിലെത്തുന്നതും അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിനുള്ള പരിശീലനമായേ കണക്കാക്കാനാവൂ. പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രതിഛായ തകര്‍ന്ന് അദ്ദേഹം പാവ പ്രധാനമന്ത്രി മാത്രമാണെന്നും ആഗോളതലത്തില്‍ ചലനമുണ്ടാക്കുന്ന യാതൊരു പരിഷ്ക്കാരങ്ങളും കൊണ്ടുവരാന്‍ കഴിവില്ലാത്ത ആളാണെന്നുമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തിയത്. ഇന്ത്യയിലും അദ്ദേഹത്തിന് വലിയ ഒരു തരംഗവും സൃഷ്ടിക്കാനായില്ലെന്ന് മാത്രമല്ല, അമേരിക്കന്‍ വിധേയനായ അദ്ദേഹത്തിന്റെ നടപടികള്‍ വിമര്‍ശനവും ക്ഷണിച്ചുവരുത്തിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ അധോഗതിയും സാമ്പത്തിക വിദഗ്ദ്ധനെന്ന് കൊട്ടിഘോഷിക്കപ്പെട്ട അദ്ദേഹത്തിന്റെ ചുമലില്‍ തന്നെയാണ് പതിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഹാറ്റ്ട്രിക്കിനുള്ള അവസരംകൂടി ലഭിക്കുക അസാധ്യമാണ്.
പ്രധാനമന്ത്രിപദം ഉറപ്പിക്കുന്നതിനുള്ള പരിശീലനം ലഭിക്കത്തക്ക വിധത്തിലുള്ള വകുപ്പായിരിക്കും രാഹുലിന് നല്‍കുക. രാഹുല്‍ പ്രസ്താവിച്ചിരിക്കുന്നത് മന്ത്രിസഭാ തലത്തിലൊ സംഘടനാ തലത്തിലൊ കൂടുതല്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ്. സംഘടനാ തലത്തില്‍ തലപ്പത്ത് സോണിയാ ഗാന്ധിയായ കാരണം രാഹുലിനെ മന്ത്രിസഭയില്‍ തന്നെ സ്ഥാനം നല്‍കാനായിരിക്കും പാര്‍ട്ടി തീരുമാനിക്കുക. രാഹുല്‍ ഗാന്ധി അധികാരസ്ഥാനത്തെത്തണം എന്ന് നിയമമന്ത്രി സല്മാന് ഖുര്‍ഷിദും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗും ആവശ്യപ്പെട്ടിരുന്നു. റൂറല്‍ ഡെവലപ്മെന്റ് മന്ത്രിയായി ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഏറ്റെടുത്ത് നടത്തി, ജനഹൃദയങ്ങളില്‍ തന്നെയും തന്റെ പാര്‍ട്ടിയെയും പ്രതിഷ്ഠിക്കാനായിരിക്കും രാഹുലിനോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുക എന്നു കരുതപ്പെടുന്നു.
രാഹുലിന്റെ മന്ത്രിസഭാ പ്രവേശം കേന്ദ്രമന്ത്രിസഭയിലെ രണ്ടാം മന്ത്രിപദം പിന്നീടും വിവാദമാകാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ രണ്ടാമനാകുമ്പോള്‍ പവാര്‍ പിന്നെയും തഴയപ്പെടും. ഘടകകക്ഷി രാഷ്ട്രീയം സങ്കീര്‍ണമാകാനുള്ള സാധ്യതയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: