തൃശൂര്‍: ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ തുടരുന്ന പണിമുടക്ക് രണ്ടാം ദിവസവും ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ ആഹ്വാനം യുഎന്‍എ തള്ളി.
ഇന്നലെ രാവിലെ ചേര്‍ന്ന യുഎന്‍എ സംസ്ഥാന-ജില്ല എക്സിക്യൂട്ടീവ് യോഗങ്ങള്‍ മന്ത്രിയുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ശമ്പളവര്‍ദ്ധനവ് അംഗീകരിക്കാത്തപക്ഷം ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് യുഎന്‍എ നേതാക്കള്‍ പറഞ്ഞു. അതിനിടെ നേഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് അമ്പത് ശതമാനം ശമ്പളവര്‍ദ്ധന കരാറില്‍ ദയ ആശുപത്രി മാനേജ്മെന്റ് ഒപ്പുവെച്ചു. ഇതേത്തുടര്‍ന്ന് ദയ ആശുപത്രിയിലെ നേഴ്സുമാര്‍ ഇന്നലെ ഉച്ചമുതല്‍ ജോലിക്ക് കയറി.
ഇവിടെ 5400 രൂപയുടെ വര്‍ദ്ധനവാണ് ലഭിക്കുക. മറ്റ് സ്വകാര്യ ആശുപത്രികള്‍ 1800രൂപ വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
27ന് ലേബര്‍ കമ്മീഷണര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സംസ്ഥാന വ്യാപകമാക്കുമെന്നും യുഎന്‍എ നേതൃത്വം അറിയിച്ചു. പണിമുടക്ക് രണ്ടാം ദിവസവും ശക്തമായി തുടര്‍ന്നതോടെ ഇന്നലെയും രോഗികള്‍ വലഞ്ഞു.
പണിമുടക്ക് മുന്നില്‍കണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.
മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും വന്‍തിരക്ക് അനുഭവപ്പെട്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരോ നേഴ്സുമാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല.
തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ക്കായില്ല. മെഡിക്കല്‍ കോളേജിലേയും ജനറല്‍ ആശുപത്രിയിലേയും ഒട്ടേറെപ്പേര്‍ അവധിയില്പോയതും പ്രതിസന്ധി രൂക്ഷമാക്കി.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവരെ തിരികെ ജോലിക്കെത്തിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല. ഇതോടെ നൂറുകണക്കിന് രോഗികള്‍ കാത്തുനിന്ന് ചികിത്സകിട്ടാതെ അവശരായി മടങ്ങി.
അതേസമയം സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: