ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷത്ത് ആശയക്കുഴപ്പവും ആശങ്കയും. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ പോലും രാംനാഥ് കോവിന്ദിന് പിന്തുണയുമായി രംഗത്തെത്തിയതാണ് കോണ്‍ഗ്രസ്സിനെയും ഇടതുപക്ഷത്തെയും വെട്ടിലാക്കിയത്.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് നാളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ടെങ്കിലും എത്ര പേര് പങ്കെടുക്കുമെന്നുറപ്പില്ല. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ യോഗത്തിനെത്തിക്കാന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. നിതീഷിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാട്നയിലെത്തി.
ബിഹാര്‍ ഗവര്‍ണറും ദളിത് നേതാവുമായ രാംനാഥ് കോവിന്ദിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നിതീഷ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. കോവിന്ദിനെ നേരിട്ട് സന്ദര്‍ശിച്ച് അദ്ദേഹം അഭിനന്ദനവും അറിയിച്ചു. പൊതുസ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടുള്ള നിതീഷ്, നാളത്തെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും പ്രതിനിധിയെ അയയ്ക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെട്ട മഹാസഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് ശക്തമായി വാദിക്കുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മക്കള്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണവും ലാലുവിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത ആളിക്കത്തുകയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം. ഈ സാഹചര്യത്തിലാണ് നിതീഷിനെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് ആഞ്ഞുശ്രമിക്കുന്നത്.
ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ നരേന്ദ്രമോദിക്കൊപ്പം ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷും പങ്കെടുത്തതും കോണ്‍ഗ്രസ്സിന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എഐഎഡിഎംകെ, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ കോവിന്ദ് നേടുമെന്ന് ഉറപ്പായി. വോട്ടെടുപ്പിന് ദിവസങ്ങളുണ്ടെന്നിരിക്കെ വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.
ദളിത് സ്ഥാനാര്‍ത്ഥി?
ന്യൂദല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്നാലെ പ്രതിപക്ഷവും ദളിത് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, അംബേദ്കറുടെ പൗത്രന് പ്രകാശ് യശ്വന്ത് അംബേദ്കര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ബിഹാറിലെ ദളിത് നേതാവ് ജഗ്ജീവന് റാമിന്റെ മകളായ മീരാ കുമാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ നിതീഷ് കുമാറിന്റെ പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ നോക്കാമെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെയും നിലപാട്.
സ്പീക്കര്‍ കാലാവധി കഴിഞ്ഞിട്ടും ദല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാതിരുന്നതിലും വസ്തു ഇടപാടുമായി ബന്ധപ്പെട്ടും മീരാകുമാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ പ്രഥമ പൗരനായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ക്ലീന്‍ ഇമേജില്ലാത്തത് തിരിച്ചടിയാകും. ഗാന്ധിജിയുടെ പൗത്രന് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നത്. നാളത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: