മോസ്കോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി കഷ്ടിച്ച് ജയിച്ചു. ഗ്രൂപ്പ് ബിയില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ജര്‍മ്മനിയായിരുന്നെങ്കിലും തോല്ക്കാന് മനസ്സില്ലാത്ത ഓസ്ട്രേലിയ എതിരാളികള്‍ക്കെതിരെ പൊരുതി തോല്‍ക്കുകയായിരുന്നു.
കളി തുടങ്ങി നാലാം മിനിറ്റില്‍ ജര്‍മ്മനിക്ക് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ബോക്സിന്റെ മധ്യഭാഗത്തുനിന്ന് ലിയോണ്‍ ഗൊെരറ്റ്സ്ക പായിച്ച ഷോട്ട് ഓസീസ് ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ജര്‍മ്മനി ലീഡ് നേടി. ജൂലിയന്‍ ബ്രാന്ഡറ്റിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് സ്റ്റിന്‍ഡല്‍ പായിച്ച ഷോട്ടാണ് ഓസ്ട്രേലിയന്‍ ഗോളിയെ മറികടന്ന് വലയിലെത്തിയത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവസരങ്ങള്‍ തുലച്ചുകളയുന്നതിലാണ് ജര്‍മ്മന്‍ യുവനിര മത്സരിച്ചത്. ഇടയ്ക്ക് ഓസ്ട്രേലിയയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി.
ഒടുവില്‍ 41-ാം മിനിറ്റില്‍ ജര്‍മ്മനിയെ ഞെട്ടിച്ച് ഓസ്ട്രേലിയ സമനില പിടിക്കുകയും ചെയ്തു. 41-ാം മിനിറ്റില്‍ ടോമാസ് റൊജിക് ജര്‍മനിയെ ഞെട്ടിച്ച് ഓസ്ട്രേലിയയെ ഒപ്പമെത്തിച്ചു. ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. സമനില നേടിയ ഓസ്ട്രേലിയയുടെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൂലിയന്‍ ഡ്രാക്സ്ലര് ജര്‍മ്മനിയെ വീണ്ടും മുന്നിലെത്തിച്ചു. ജര്‍മ്മനിയുടെ ലിയോണിനെ ഓസീസ് താരം മാസ്സിമോ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് ലഭിച്ചത്. ഇതോടെ ആദ്യപകുതിയില്‍ ജര്‍മ്മനി 2-1ന് മുന്നില്‍.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് ആയപ്പോഴേയ്ക്കും ജര്‍മ്മനി വീണ്ടും ലീഡ് ഉയര്‍ത്തി. ജോഷ്വ കിമ്മിച്ച് ഒരുക്കി നല്കിയ അവസരത്തില്‍ നിന്ന് ഗൊരെറ്റ്സ്കയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് വര്‍ദ്ധിതവീര്യത്തോടെ പൊരുതിയ ഓസ്ട്രേലിയ 56-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി മടക്കി. ടോമി ജൂറിച്ചാണ് ലക്ഷ്യം കണ്ടത്. വീഡിയോയുടെ സഹായം കൊണ്ടാണ് ഈ ഗോള്‍ റഫറി അംഗീകരിച്ചത്.അടുത്ത മത്സരത്തില്‍ ജര്‍മ്മനിക്ക് എതിരാളികള്‍ ചിലിയും ഓസ്ട്രേലിയക്ക് കാമറൂണുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: