കോഴിക്കോട്: ഭരണകക്ഷിയുടെ അപ്രീതിക്കു പാത്രമായി സ്ഥലം മാറ്റപ്പെട്ട കോഴിക്കോട് കമ്മീഷണര്‍ക്ക് ഉത്തരമേഖലാ ഡിജിപിയുടെ അഭിനന്ദനം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയ ജെ. ജയനാഥിനാണ് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് അഭിനന്ദിച്ച് കത്തയച്ചത്. കമ്മീഷണറായിരിക്കെ ജയനാഥ് നടപ്പാക്കിയ പദ്ധതികളെയും നടപടികളെയുമാണ് ഡിജിപി അഭിനന്ദിച്ചത്.
സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അപ്രീതിക്കു പാത്രമായി സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന് ഇത്തരത്തില്‍ അഭിനന്ദനം ലഭിക്കുന്നത് ആദ്യമായാണ്. ജയനാഥ് നേതൃത്വം നല്കിയ സ്വസ്തി പുനരധിവാസ പദ്ധതിയിലൂടെ ഗുണഭോക്താക്കളായവരുടെ വിവരങ്ങള്‍ കത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഭിക്ഷക്കാരെയും വീടില്ലാതെ തെരുവില്‍ അന്തിയുറങ്ങിയിരുന്നവരെയും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെസ്റ്റേഷനിലും അലഞ്ഞിരുന്ന മനോരോഗികളെയും ഫലപ്രദമായി പുനരധിവസിപ്പിക്കുന്നതിന് ഇതിലൂടെ കഴിഞ്ഞു.
ചില സന്നദ്ധസംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നടപ്പാക്കി ആദ്യമൂന്നു മാസത്തിനിടെ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 42 പേരെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേല്പിക്കാന് കഴിഞ്ഞു. 18 പേരെ ആശാഭവനിലും 14 പേരെ മനോരോഗാശുപത്രിയിലും രണ്ടു പേരെ വൃദ്ധസദനത്തിലും എത്തിച്ചു.
ലഹരിക്കെതിരായ ആന്റി ഡ്രഗ് ഡ്രൈവ്, രാത്രി സുരക്ഷയ്ക്കായി നൈറ്റ് റൈഡേഴ്സ്, കളക്ടറുമായി ചേര്‍ന്ന് നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകളുടെ ആധിക്യം ഒഴിവാക്കാന്‍ സ്വീകരിച്ച ക്ലീന്‍സിറ്റി സെയ്ഫ് സിറ്റി പദ്ധതി എന്നീ നടപടികളെയും കത്തില്‍ അഭിനന്ദിക്കുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുത്തതില്‍ അരിശംപൂണ്ട സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ചുമതലയേറ്റ് ആറുമാസം തികയും മുമ്പ് ജയനാഥിനെ സ്ഥലംമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: