ഇടുക്കി: ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തി പഞ്ചായത്ത് സെക്രട്ടറിമാര്‍ മൂന്നാറില്‍ 206 കെട്ടിടങ്ങള്‍ക്ക് അനുമതി നല്കി.ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലൈസന്‍സ് നല്‍കരുതെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശമാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ വകവെക്കാത്തത്.
2010 ഫെബ്രുവരി 15നാണ് ഹൈക്കോടതി വിധി മുന്‍ നിര്‍ത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധിപ്പകര്ക്കും നല്‍കിയിരുന്നു.
ഇത് നഗ്നമായി ലംഘിച്ചു.
പള്ളിവാസല്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം നിയമലംഘനം നടന്നിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിരാക്ഷേപ പത്രം ഇല്ലാതെ 79 കെട്ടിടങ്ങള്‍ക്ക് ഇവിടെ പെര്‍മിറ്റ് നല്കി. ബൈസണ്‍വാലി, ചിന്നക്കാല്‍ എന്നീ പഞ്ചയത്തുകളില്‍ 114 കെട്ടിടങ്ങള്‍ക്ക് സെക്രട്ടറിമാര്‍ പെര്‍മിറ്റ് നല്കി.
ശാന്തന്‍പാറ പഞ്ചായത്തില്‍ എട്ട്, വെള്ളത്തൂവല്‍ പഞ്ചായത്തില്‍ അഞ്ച് എന്നിങ്ങനെയാണ് കണക്ക്. ദേവികുളം, മൂന്നാര്‍ എന്നീ പഞ്ചായത്തുകളില്‍ കള്ളക്കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും പെര്‍മിറ്റ് നല്‍കിയിട്ടില്ല. ജില്ലയില്‍ 330 കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: