തിരുവനന്തപുരം: പുതുവൈപ്പിലെ പോലീസ് നടപടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. പോലീസ് മര്‍ദ്ദനം ഇടതുമുന്നണിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍പ്പിച്ചെന്നും ജനയുഗത്തിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു.
പാവങ്ങളെ അടിച്ചൊതുക്കലല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് ഓര്‍മിപ്പിക്കുന്ന മുഖപ്രസംഗം, പോലീസ് നയം പ്രഖ്യാപനത്തിലല്ല പ്രവൃത്തിയില്‍ കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെക്കുറിച്ച് തൃപ്തികരമായി വിശദീകരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തീരദേശ പരിപാലനം സംബന്ധിച്ച നിയമങ്ങള്‍ ഈ പദ്ധതി അട്ടിമറിച്ചു.
പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക, സാമ്പത്തിക ആഘാത പഠനങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുംവിധം നിര്‍വഹിച്ചിട്ടില്ല. വികസനത്തിന്റെ പേരില്‍ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
സിംഗൂര്‍, നന്ദിഗ്രാമം പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖപ്രസംഗം മുന്നറിയിപ്പു നല്കുന്നു. സര്‍ക്കാര്‍ നയം വികൃതമാക്കിയ പോലീസിനെതിരെ നടപടിയെടുക്കണം. പോലീസ് അതിക്രമത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. മനുഷ്യാവകാശ ലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: