കൊച്ചി: പുതുവൈപ്പില്‍ ഐഒസി പാചകവാതക സംഭരണ കേന്ദ്രത്തിനെതിരെ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തതിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടല്‍. പ്രദേശവാസികളെ അപകടഭീതിയില്‍ നിര്‍ത്തി പദ്ധതിക്കെതിരെ ഇളക്കിവിടുന്നവര്‍ക്ക് ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളെ മുന്‍നിര്‍ത്തിയാണ് പദ്ധതിക്കെതിരെ പ്രദേശവാസികളെ രംഗത്തിറക്കിയിട്ടുള്ളത്.
സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ പൊടുന്നനെ പൊട്ടിത്തെറിയായി മാറിയതിന്റെ പിന്നിലും ഈ സംഘടനകളാണെന്നാണ് പോലീസ് നല്കുന്ന വിവരം. നാട്ടില്‍ കലാപം സൃഷ്ടിച്ച് വികസന പദ്ധതിയെ തുരങ്കംവയ്ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. പുതുവൈപ്പില്‍ പാചകവാതക സംഭരണകേ്രന്ദം വന്നാല്‍ ചില മൊത്തവിതരണക്കാര്‍ക്ക് തിരിച്ചടിയാകും.
അതുകൊണ്ട് സമരത്തെ വഴിതിരിച്ചുവിടാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് ഇവരുടെ നീക്കം. അതിനായി വന്‍തോതില്‍ സമ്പത്തും പുതുവൈപ്പിനിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം.
ഇപ്പോള്‍ ബുളളറ്റ് ടാങ്കറുകളിലാണ് പാചകവാതകം കേരളത്തിലെ ബോട്ടിലിങ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഒരു ദിവസം നൂറില്‍പ്പരം ടാങ്കറുകളാണ് വിതരണം നടത്തുന്നത്.
പുതുവൈപ്പിനില്‍ പാചകവാതക സംഭരണകേന്ദ്രം വന്നാല്‍ ടാങ്കര്‍ ഉടമകള്‍ക്ക് തിരിച്ചടിയാകും. കോടികളുടെ വരുമാനനഷ്ടമാണ് ടാങ്കര്‍ ഉടമകള്‍ക്ക് ഇതുമൂലം ഉണ്ടാകുന്നത്. സ്ത്രീകളെയും കുട്ടികളെയും രംഗത്തിറക്കി സമരം ശക്തമാക്കിയതിന്റെ പിന്നില്‍ ടാങ്കര്‍ ഉടമകളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
പുതുവൈപ്പില്‍ ഐഒസി പ്ലാന്റിന് സമീപം എല്‍എന്‍ജിയുടെ രണ്ട് പ്ലാന്റുകളും നിര്‍മ്മാണത്തിലാണ്. എന്നാല്‍ ഐഒസിയുടെ പ്ലാന്റിനെക്കുറിച്ച് മാത്രമാണ് നാട്ടുകാര്‍ക്ക് ഭീതി. ഇത് ബോധപൂര്‍വ്വം ചിലര്‍ സൃഷ്ടിച്ചതാണെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: