കുറ്റിയാടി: വേളം പൂമുഖത്ത് ബിജെപി പ്രവര്ത്തകന് നേരെ വധശ്രമം. ഗുരുതരമായി പരുക്കേറ്റ ചെറുപാറയില്‍ രാജനെ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി രാജന്റെ വീടിന് നേരെ പൈപ്പ് ബോംബ് എറിഞ്ഞിരുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൂമുഖത്ത് ഫര്‍ണിച്ചര്‍ കടയില്‍ വെച്ചാണ് രാജനെ ആറംഗ സിപിഎം സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. തലയ്ക്കും കാലുകള്‍ക്കും മാരകമായി വെട്ടേറ്റിട്ടുണ്ട്. വലതു കൈ അക്രമികള്‍ അടിച്ചൊടിച്ചു. പരുക്കേറ്റ രാജനെ കുറ്റിയാടി ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് പൂമുഖത്ത് സിപിഎം പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു. സ്ഥലത്തെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കിയത്. തുടര്‍ന്നാണ് വൈകീട്ട് ആറ് മണിയോടെ അക്രമി സംഘം മാരാകായുധങ്ങളുമായി പൂമുഖത്ത് കൊലവിളി നടത്തിയത്. ഓങ്ങാരപൊയില് കുട്ടന് എന്ന വിപിന്‍ ലാല്‍, ചിക്കു എന്ന സേതില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് രാജനെ അക്രമിച്ചത്.
രാജന്റെ വീടാക്രമിച്ച സംഭവത്തില്‍ ഇതുവരെ പ്രതികളാരേയും അറസ്റ്റു ചെയ്തിട്ടില്ല. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനലുകളും വാതിലുകളും തകര്‍ന്നിരുന്നു. ഹാളില്‍ കിടന്നുറങ്ങിയിരുന്ന രാജന്റെ മകന് വിനായകന് ഭാഗ്യത്തിനാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സിപിഎം ഹര്‍ത്താലില്‍ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ബിജെപി ബൂത്ത് പ്രസിഡന്റ് കെ.വി. വിജേഷിനെ സിപിഎം സംഘം അക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബോംബേറ് നടന്നത്.
കഴിഞ്ഞദിവസം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബുവിന്റെ വീടിന് നേരെ ബോംബാക്രമം നടന്നിരുന്നു. കുറ്റിയാടി, നാദാപുരം, വടകര നിയോജകമണ്ഡലങ്ങളില്‍ സിപിഎം സംഘം അക്രമം തുടരുകയാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കോഴിക്കോട് സന്ദര്‍ശനത്തിന് ശേഷമാണ് അക്രമം വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: