മുക്കം: മുക്കം നീലേശ്വരം വെണ്ണക്കോട് തണ്ണീര്‍തടം നികത്തി നടക്കുന്ന അനധികൃത കെട്ടിടനിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. വിവാദ ത്വരീഖത്ത് മതപഠനകേന്ദ്രത്തിനായി നടക്കുന്ന നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കലക്ടര്‍ യു.വി. ജോസ് ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയതായി മുക്കം നഗരസഭാസെക്രട്ടരി ഹരീഷ് അറിയിച്ചു. ഉത്തരവിന്റെ കോപ്പി പോലീസിന് നല്‍കിയിട്ടുണ്ടെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ പോലീസ് സഹായത്തോടെ ഉത്തരവ് നടപ്പാക്കുമെന്നും സെക്രട്ടറി പറഞ്ഞു.
തണ്ണീര്‍ത്തട സംരക്ഷണസമിതി നല്കിയ പരാതിയെ തുടര്‍ന്നാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2016ല്‍ മുക്കം പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് പുതുക്കിനല്‍കിയത് നിയമവിരുദ്ധമാണെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള പ്രാദേശിക നിരീക്ഷണ കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെയാണ് പഞ്ചായത്ത് സെക്രട്ടരി നിര്‍മ്മാണ അനുമതി നല്‍കിയതെന്നുമായിരുന്നു പരാതി.
ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത്, നിലം എന്ന രേഖപ്പെടുത്തിയതിനാല്‍ ഗാര്‍ഹികേതര നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് ശരിയല്ലെന്ന് കണ്ടെത്തിയാണ് കലക്ടര്‍ യു.വി. ജോസ് ജൂണ്‍ 12ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
നഗരസഭാ സെക്രട്ടറി നടത്തിയ തെളിവെടുപ്പില്‍ നിര്‍മ്മാണാനുമതി നിയമാനുസൃതമാണെന്നും വിവിധ കോടതിവിധികള്‍ അനുകൂലമായുണ്ടെന്നുള്ളവാദം ശരിയല്ലെന്നും ഗൃഹേതര നിര്‍മ്മാണത്തിന് ഇത് ബാധകമല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ത്വരീഖത്ത് മതപഠന കേന്ദ്രത്തിന്റെ അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും മുക്കം നഗരസഭ അധികൃതരുടെ അനുവാദത്തോടെ നിര്‍മ്മാണം തുടര്‍ന്നുവരികയായിരുന്നു. അനധികൃത നിര്‍മ്മാണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ചാനല്‍ വാര്‍ത്താ സംഘത്തെ ത്വരീഖത്ത് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. പോലീസ് ഇടപെട്ടാണ് വാര്‍ത്താസംഘത്തെ രക്ഷിച്ചത്.
മടവൂര്‍ സ്വദേശി കരിപ്പൂര്‍ കുഞ്ഞിമൂസയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. 2013 ല്‍ മുക്കം ഗ്രാമപഞ്ചായത്തായിരിക്കെ ( ഇന്ന് നഗരസഭ ) കെട്ടിടത്തിന് നിര്‍മ്മാണാനുമതി നല്‍കിയിരുന്നു. കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതിയാണ് അന്ന് നല്‍കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഈ അനുമതി പുതുക്കി നല്‍കുകയും ചെയ്തു. എന്നാല്‍ പഴയ കെട്ടിടം പൊളിക്കാതെ ഇതിന് സമീപത്തായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുയായിരുന്നു. സംഭവം വിവാദമായതോടെ നീലേശ്വരം വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇവിടെ യാതൊരു തരത്തിലുള്ള നിര്‍മ്മാണവും അനുവദിക്കരുതെന്ന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സ്ഥലത്തിന്റെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. 21 ദിവസത്തിനുള്ളില്‍ സ്ഥലമുടമയുടേയും പരാതിക്കാരുടേയും വാദം കേട്ട് നടപടിയെടുക്കാന്‍ നഗരസഭ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ ഭാഗമായി നഗരസഭാ സെക്രട്ടറി പരാതിക്കാരെയും സ്ഥലമുടമയേയും വിളിച്ച് തെളിവെടുപ്പ്നടത്തുകയും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള സ്റ്റേ പിന്‍വലിക്കുകയുമായിരുന്നു. തുടര്‍ന്ന്പരാതിക്കാര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ നടത്തിയ വിചാരണയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: