കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് ഈ മാസം 17ന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നതായി സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. എന്നാല്‍, ഭീഷണിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
തീവ്രവാദ ഭീഷണി നിലനില്‍ക്കെ പ്രധാനമന്ത്രി യാത്രചെയ്യേണ്ട വഴിയിലേക്ക് പുതുവൈപ്പ് സമരക്കാര്‍ പ്രതിഷേധവുമായി എത്തിയതിനാലാണ് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തത്. എസ്പിജിയുടെ സുരക്ഷാ പരിശോധനാ വേളയിലായിരുന്നു സമരക്കാര്‍ എത്തിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് സമരക്കാര്‍ എത്തിയത്. പ്രധാനമന്ത്രി സഞ്ചരിക്കേണ്ട വഴിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു സമരക്കാരുടെ നീക്കം. ഈ സാഹചര്യത്തിലാണ് അവരെ നീക്കാന്‍ ശക്തമായ നടപടി വേണ്ടിവന്നത്. സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളായിരുന്നുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. പോലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. ഡിസിപി യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല.
പ്രധാനമന്ത്രിയുടെ വഴിയില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് യതീഷ്ചന്ദ്ര നീക്കിയത്.
ഡിസിപി പുതുവൈപ്പില്‍ പോയിട്ടില്ല. ഹൈക്കോടതി ജംക്ഷനിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുതുവൈപ്പിലേതെന്ന രീതിയില്‍ മാധ്യമങ്ങള്‍ കാണിക്കുകയായിരുന്നു. പുതുവൈപ്പില്‍ വികസന പദ്ധതിക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസിന് നിര്‍ദ്ദേശമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഡിസിപി യതീഷ്ചന്ദ്ര, ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് എന്നിവരെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയ ശേഷമാണ് പോലീസ് മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നേരത്തെ മെട്രോ ഉദ്ഘാടനവേദിയിലടക്കം ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് ഭീഷണിക്കത്ത് ഉണ്ടായിരുന്നു. പത്ര ഓഫീസുകളിലാണ് കത്ത് എത്തിയത്. കാക്കനാട് സിവില്‍ സ്റ്റേഷന് സമീപമുള്ള ഓഫീസിന്റെ മേല്‍വിലാസത്തിലായിരുന്നു കത്ത്. പോലീസ് അന്വേഷണത്തില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: