കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും, അദ്ദേഹം കൈയാളുന്ന ആഭ്യന്തരവകുപ്പിനെയും പോലീസിനെയും വെല്ലുവിളിച്ച് സിപിഐ. പുതുവൈപ്പിലെ പോലീസ് ലാത്തിച്ചാര്‍ജ്ജിന്റെ പേരിലാണ് സിപിഐ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്ശിച്ചിറങ്ങിയത്. പോലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് സാധിക്കില്ലെങ്കില്‍ വിട്ടൊഴിയൂ, ഞങ്ങള്‍ കൈകാര്യം ചെയ്യാമെന്നാണ് സിപിഐയുടെ നിലപാട്.
പുതുവൈപ്പിലെ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ സര്‍ക്കാരിന് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പോലീസിലെ ഗുണ്ടകളെ കാണണമെങ്കില്‍ യതീഷ് ചന്ദ്രയെ കണ്ടാല്‍ മതിയെന്ന് പറഞ്ഞ ആളാണ് പിണറായി. പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല പോലീസ് സേനയിലുള്ളതെങ്കില് അത് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയാറാകണം, രാജു തുടര്‍ന്നു. പ്രഖ്യാപനം ജില്ലാ സെക്രട്ടറിയുടേതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരമൊരു നിലപാട് എടുക്കില്ലെന്നാണ് വിലയിരുത്തല്‍.
ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന രാഷ്ട്രീയ മുന്നണിയല്ല ഇടതു മുന്നണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി മുഖപത്രം ജനയുഗം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതി. ഇടതു ഭരണത്തില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പോലീസ് പെരുമാറുമെന്ന വിശ്വാസത്തിന് മങ്ങലേറ്റതായി ജനയുഗം പറയുന്നു.
യുഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങളാണ് മികച്ച വിജയം നേടാന്‍ സഹായിച്ചതെന്ന കാര്യം സിപിഎം മറന്നു. തുടര്‍ ഭരണം ആഗ്രഹിക്കുന്ന സര്‍ക്കാരിന് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും, മുഖപ്രസംഗം തുടരുന്നു. അതിനിടെ, ഇന്നലെ സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫിന്റെ നേതൃത്വത്തില്‍ കൊച്ചി ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംഭവത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളും പ്രതിസന്ധിയിലായി. പുതുവൈപ്പിനിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കൂടി എത്തിയതോടെ മറുപടി പറയേണ്ട അവസ്ഥയിലായി മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: