ശ്രീകണ്ഠാപുരം: തളിപ്പറമ്പ് താലൂക്കിലെ നിടിയേങ്ങ വില്ലേജിലെ പയറ്റിയാല്‍ റോഡിനോട് ചേര്‍ന്ന ശ്രീ അലോറ ദേവസ്ഥാനം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേവസ്ഥാനത്തോട് ചേര്‍ന്ന് കരിങ്കല്‍ ക്വാറി നടത്തുന്ന ക്വാറി മാഫിയകളാണ് ഇതിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഡിസംബര്‍ 4 ന് അരീക്കമലയിലെ ചപ്പിലി ജിനീഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ മേധാവി എം.എന്‍.കൃഷ്ണന് കഴിഞ്ഞ ഫെബ്രുവരി 1 ന് ദേവസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ദേവസ്ഥാനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കരിയില്‍ അജികുമാര്‍ മെയ് 30 ന് ചീഫ് സെക്രെട്ടറിക്ക് വീണ്ടും പരാതി നല്‍കിയതിനെ തുടര്‍ന്ന് തളിപറമ്പ് താലൂക്ക് സര്‍വെയര്‍, നടിയേങ്ങ വില്ലേജ് ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉപമേധാവി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണന് ആലച്ചേരി എന്നിവര്‍ സ്ഥലം സന്ദര്ശിച്ചപ്പോളാണ് ദേവസ്ഥാനം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയാ തലവന്‍ പീറ്റര്‍, ചെമ്പേരി സ്വദേശി ജില്‍സണ്‍, സമ്പത്ത് ജോസ് എന്നിവരാണ് ക്വാറി ഉടമകള്‍. ഇതില്‍ പീറ്ററിന്റെ കമ്പനിക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി 80 ഏക്കറോളം സ്ഥലം ഉണ്ട്. റീസര്‍വെ 25/1അ യിലെ 8 ഏക്കര്‍ സ്ഥലത്ത് മാത്രമാണ് പീറ്ററിന് ഖനനാനുമതി ഉള്ളത്. എന്നാല്‍ അധികൃതരുടെ ഒത്താശയോടുകൂടി റീസര്‍വെ 28, 1, 25 എന്നീ നമ്പറുകളില്‍ വന്‍തോതില്‍ ഖനനം നടക്കുന്നു. റീസര്‍വെ 28 ല്‍ അനധികൃതമായി ഖനനം നടക്കുന്നു എന്നറിയിച്ചുകൊണ്ട് 2016 സെപ്റ്റംബര്‍ അഞ്ചാം തീയതി വില്ലേജോഫീസര്‍ക്കും കഴിഞ്ഞ മാര്‍ച്ച് 17ന് കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ക്കും ഹിന്ദു ഐക്യവേദി പരാതി നേരിട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ജിയോളജി വകുപ്പിന്റെയും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെയും അനുമതി ഇല്ലാതെ 50 മീറ്ററോളം താഴ്ച്ചയില്‍ ഖനനം നടത്തിയിട്ടുണ്ട്. പയറ്റിയാല്‍ റോഡില്‍ നിന്നും 250 അടി ഉയരത്തിലാണ് ശ്രീ അളോറ ദൈവത്താറുടെ ദേവസ്ഥാനം സ്ഥിതി ചെയ്തിരുന്നത്. ക്വാറി മാഫിയ ദേവസ്ഥാനം തകര്‍ത്തതില്‍ ഹിന്ദു ഐക്യവേദി ശക്തിയായി പ്രതിഷേധിച്ചു. അനധികൃതഖനനം എത്രയും വേഗം തടയണമെന്നും ദേവസ്ഥാനം തകര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണന് ആലച്ചേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: