ആലപ്പുഴ: വിശാലിന്റെ കൊലപാതകത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. വിശാലിന്റെ വീട്ടില്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, പ്രാന്തപ്രചാര്‍ പ്രമുഖ് ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ തീവ്രവാദി സ്വഭാവമുള്ള ഈ ആക്രമണത്തിലും കൊലപാതകത്തിലും പങ്കാളികളാണ്.
എബിവിപിയെ കേരളത്തിലേയും ഇന്ത്യയിലേയും ക്യാംപസുകളില്‍ നിന്നും തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നുള്ള ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയുടെ വെബ്സൈറ്റിലെ പോസ്റ്റിങ് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം നടത്തുന്ന സൂക്ഷ്മമായ അന്വേഷണത്തിലൂടെ മാത്രമേ ജില്ലാന്തര ഗൂഢാലോചനകളെക്കുറിച്ച് പൂര്‍ണമായ വിവരം ലഭിക്കൂ. പ്രത്യേകതരം ആയുധം കൊണ്ടുള്ള മുറിവ് അമിതമായ ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതാണ് വിശാലിന്റെ മരണത്തിന് കാരണം. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ സ്വീകാര്യതയുള്ള പൊതുപ്രവര്‍ത്തകരെ ലക്ഷ്യംവെച്ച് വക വരുത്തുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രത്യേക പരിശീലനം നേടിയവരാണ് കൊലയാളികള്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ഗുരുതരാവസ്ഥയില്‍ ഇന്നും കഴിയുന്ന കണ്ണൂരിലെ പള്ളിക്കുന്നിലെ സച്ചിനേ (24)യും സമാനമായ രീതിയിലാണ് ആക്രമിച്ചത്. ആയുധത്തിനും ആക്രമണ രീതിക്കും അത്ഭുതകരമായ സമാനതകളുണ്ട്.
നിരോധിത സംഘടനയായ സിമിയുടെ പുതിയ രൂപങ്ങളായ എന്‍ഡിഎഫ്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ടുകാരായ തീവ്രവാദികളാണ് രണ്ട് ആക്രമണങ്ങളുടെയും പിന്നില്‍. വിദേശ നിയന്ത്രിത നേതൃത്വവും ദുരൂഹമായ വിദേശ സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്യാംപസില്‍ മയക്കുമരുന്ന് ആംപ്യൂളുകള്‍ വിതരണം ചെയ്യുന്ന സംഘവുമായി, ഈ കേസില്‍ റിമാന്‍ഡിലായ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമുള്ളതായി ആക്ഷേപമുണ്ട്. പന്തളം, മുളക്കുഴ, നൂറനാട്, ചാരുംമൂട്, കായംകുളം, ആദിക്കാട്ടുകുളങ്ങര, കരുനാഗപ്പള്ളി, കൊല്ലകടവ്, ആലക്കോട് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ തങ്ങുന്ന പുറത്തു നിന്നുള്ളവര്‍ക്കും ഗൂഢാലോചനകളിലും ആക്രമണത്തിലും പങ്കുണ്ട്. ടി.പി.ചന്ദ്രശേഖരന് വധം അന്വേഷിച്ചതുപോലെ രാഷ്ട്രീയ മുക്തമായ ഒരന്വേഷണം വേണമെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: