കല്‍പ്പറ്റ: ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തിയ സമരത്തിനു മുന്നില്‍ കരിന്തണ്ടന് ചുരം നാലുമണിക്കൂര്‍ സ്തംഭിച്ചു. മൂന്ന് മാസമായി ബിജെപിയും ആദിവാസി സംഘവും ഏറ്റെടുത്ത് സമരത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചിരുന്നു. സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഭൂമിക്കുവേണ്ടിയുള്ള ആദിവാസി സമരത്തിന്റെ രണ്ടാംഘട്ടം ഇന്നലെ ലക്കിടിയില്‍ ആരംഭിച്ചു.
സമരത്തിന്റെ രണ്ടാംഘട്ടമായാണ് ചുരംറോഡ് ഉപരോധിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആദിവാസികളും സമരസഹായസമിതിയംഗങ്ങളും എത്തിയതോടെ ലക്കിടി പ്രദേശം ജനസമുദ്രമായി മാറി. തോരാത്ത മഴയ്ക്കും കോഡമഞ്ഞിനും സമരാവേശത്തെ കുറയ്ക്കാന്‍ കഴിഞ്ഞില്ല. അത്യാവശ്യ സര്‍വ്വീസുകളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഉപരോധസമരം ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നെങ്കിലും ജനബാഹുല്യം മൂലം അറസ്റ്റ് ചെയ്ത് നീക്കുവാന്‍ മണിക്കൂറുകളെടുത്തു.
കരിന്തണ്ടന് കണ്ടുപിടിച്ച ചുരം തടയാന്‍ കാരണം വയനാട്ടിലേക്ക് കടന്നുവന്നവര്‍ ആദിവാസികള്‍ക്ക് ഭൂമി നിഷേധിച്ചതുകൊണ്ടാണെന്ന് വി.മുരളീധരന് പറഞ്ഞു. ഭൂപ്രമാണിമാര്ക്കുവേണ്ടിയാണ് നിയമസഭയില്‍ ശബ്ദമുയരുന്നത്. ശവം മറവുചെയ്യാന്‍ ആദിവാസികള്‍ ഒരു തുണ്ട് ഭൂമിക്കുവേണ്ടി വിഷമിക്കുമ്പോള്‍ അവര്‍ക്കു ഭൂമി നല്കാതിരിക്കാനായി നിയമങ്ങള്‍ സര്‍ക്കാര്‍ മാറ്റിയെഴുതുകയാണ്. ഭൂമാഫിയയെ സഹായിക്കാന്‍ ചതുപ്പ് നികത്തുന്നവര്‍ക്ക് സംരക്ഷണം നല്കാന് നിയമം കൊണ്ടുവരുന്നു. ആദിവാസി ഭൂമി കറ്റാടി കമ്പനിക്കു നല്‍കാനാണ് സര്‍ക്കാരിന് താല്പര്യം.
നെല്ലിയാമ്പതിയിലെ വനഭൂമി കയ്യേറിയ പ്രമാണിമാരെ സര്‍ക്കാര്‍ അറസ്റ്റുചെയ്യുന്നില്ല, റവന്യൂഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കുന്ന ആദിവാസികളെ പോലീസ് ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്യുന്നു. ഉള്ളവനും ഇല്ലാത്തവനും രണ്ട് നീതിയാണ് കേരളത്തിലുള്ളത്. ഈ സമരം ദേശീയതലത്തില്‍ ഉയര്ത്തികൊണ്ടുവരുന്നതിനുവേണ്ടിയാണ് നാഷണല്‍ ഹൈവേ 212 ഉപരോധിക്കുന്നത്. ആദിവാസിക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ മന്ത്രിമാര്‍ക്ക് റോഡിലിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും. ഓണം കഴിഞ്ഞാല്‍ ഭൂമി കൊടുക്കുമെന്ന് പറയുന്ന ഭരണാധികാരികള്‍ എത്ര ഓണങ്ങള്‍ കഴിഞ്ഞെന്ന് പറയുന്നില്ല, വാഗ്ദാനങ്ങള്‍കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കില്ല, അവസാനത്തെ ആദിവാസിക്കും ഭൂമി നല്‍കുന്നതുവരെ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് വി.മുരളീധരന് പറഞ്ഞു.
ഇടത്-യുഡിഎഫ് സര്‍ക്കാരുകളുടെ കൊള്ളരുതായ്മമൂലം ആദിവാസികള്‍ നരകിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. പാണക്കാട് തങ്ങള്‍ക്ക് സര്‍വ്വകലാശാല സ്ഥാപിക്കാനും വഹാബിന് വേണ്ടി സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കാനും തീരുമാനങ്ങള്‍ എടുക്കുന്നു. ആദിവാസികള്‍ക്കു നല്കാന് ഭൂമി ഉണ്ടായിട്ടും ഭൂമി നല്കാന് ഇവര്‍ തയ്യാറാകുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ വയനാട് ചുരം അനിശ്ചിതകാല ഉപരോധ സമരത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. ചുരം വഴികാട്ടികൊടുത്ത കരിന്തണ്ടനെ കാലപുരിക്കയച്ച ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റ അതേ നയമാണ് സംസ്ഥാന സര്‍ക്കാരുകളും തുടരുന്നത്. ആദിവാസി ഭൂമി കയ്യേറിയവര്‍ക്ക് സംരക്ഷണവും ആദിവാസികളില്‍ നിന്ന് തട്ടിയെടുത്ത ഭൂമിക്കുപകരമായി ആദിവാസിക്കു നല്കാന് വീണ്ടും ആദിവാസി ഭൂമി തന്നെ മറ്റീവ്ക്കുമ്പോള്‍ സര്‍ക്കാര്‍ നയം തട്ടിപ്പുകാര്‍ക്ക് അനുകൂലമാകുന്നു. ഇതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ മന:സാക്ഷിയുടെ ശബ്ദം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസി സംഘം ജില്ലാ പ്രസിഡണ്ട് പി.ആര്.വിജയന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളിയറ രാമന്, സംസ്ഥാന സെക്രട്ടറി വി.വി. രാജന് , കര്‍ഷക മോര്‍ച്ച ദേശീയ പ്രഭാരി പി.സി.മോഹനന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. പി.ജി. ആനന്ദ്കുമാര്‍ സമരത്തിന് നേതൃത്വം നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: