തൊടുപുഴ: വണ്ണപ്പുറത്ത് മത്സ്യവിപണന കേന്ദ്രത്തില്‍ മാരകവിഷം ഉപയോഗിച്ച സംഭവത്തില്‍ സ്ഥാപനം അടച്ച് പൂട്ടി. സമൂഹമാധ്യമങ്ങള്‍ വഴി ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ നടപടി. പരിശോധനയില്‍ ബിഗോണ്‍ എന്ന പാറ്റയ്ക്കും പല്ലിയ്ക്കും അടിയ്ക്കുന്ന കീടനാശിനിയുടെ പാതി ഉപയോഗിച്ച് കവറും കടയില്‍ നിന്നും കണ്ടെത്തി. അതേ സമയം കീടനാശിനി ഉപയോഗിച്ച മീനും ദൃശ്യത്തിലെ ടിന്നും കണ്ടെത്താനായില്ല. ഇത് കട ഉടമ തന്നെ നശിപ്പിച്ചതായാണ് വിവരം.
തിങ്കളാഴ്ച രാത്രിയാണ് വണ്ണപ്പുറം ടൗണിലെ മുസ്ലീ പള്ളിയ്ക്ക് സമീപം പ്രവര്‍ത്തിച്ച് വരുന്ന സിഎംവി സൂപ്പര്‍മാര്‍ക്കറ്റ് (മുനമ്പം ഫിഷറീസ്)എന്ന സ്ഥാപനത്തില്‍ മാരക കീടനാശിനി തളിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. ഒടിയപാറ പുള്ളിക്കുടിയില്‍ ഉമര്‍ എന്നയാള്‍ വാടകയ്ക്കെടുത്ത മുറിയായിരുന്നു ഇത്. ഇയാളുടെ മകന് ഷംനാസാണ് കീടനാശിനി തളിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
മൊബൈലില്‍ പ്രദേശത്തെ യുവാക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഒരു ദിവസം തന്നെ പല തവണ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവം പുറത്ത് വന്നതോടെ ബജെപി വണ്ണപ്പുറം പഞ്ചായത്ത് ഭരണ സമിതി ഹെല്‍ത്തിലും കാളിയാര്‍
പോലീസിനും ബുധനാഴ്ച രാവിലെ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കാളിയാര്‍ പോലീസ് ഡിഎംഒ, ഫുഡ് ആന്റ് സേഫ്റ്റി, പഞ്ചായത്തിലെ പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ എന്നിവര്‍ക്ക് കത്ത് കൈമാറി. ഇതേ തുടര്‍ന്ന് വൈകിട്ട് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് കട പൂട്ടുകയായിരുന്നു.
ദൃശ്യ വൈറലായതോടെ കടയുടമ രാത്രി തന്നെ കടപൂട്ടി സ്ഥലം വിട്ടിരുന്നു. പോലീസ് വീട്ടിലെത്തി താക്കോല്‍ വാങ്ങിയാണ് ഇന്നലെ വൈകിട്ട് കട തുറന്ന് പരിശോധിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ വിഷ്ണുകുമാര്‍, പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കടയുടെ മുന്നില്‍ മുനമ്പം ഫിഷറീസ് എന്ന് സ്ഥാപിച്ചിരുന്ന ബോര്‍ഡും രാത്രി തന്നെ നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: