തിരുവനന്തപുരം: മൂന്നാറില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം തള്ളി മന്ത്രി ഇ ചന്ദ്രശേഖരന്. ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റണമെന്ന കയ്യേറ്റക്കാരുടെ പരാതിയെ തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്കി.
യോഗം വിളിക്കുന്നതിന് നിയമപരമായ പ്രശ്നങ്ങളുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ നടപ്പാക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമാണ്. നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. പരാതികള്‍ നല്കിയ ചില വ്യക്തികളുടെ കയ്യേറ്റം സാധൂകരിക്കുന്നത് സംബന്ധിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ നേരത്തെ തള്ളിയതാണ്.
ഇത്തരക്കാരെ അനുകൂലിച്ചാല്‍ ഭാവിയില്‍ പ്രത്യാഘാതമുണ്ടാകുമെന്നും മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ റവന്യൂമന്ത്രി പറയുന്നു. സി.പി.ഐയുടെ ശക്തമായ പിന്തുണയോടെയാണ് റവന്യൂമന്ത്രിയുടെ കത്ത്. ശ്രീറാമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികളുടെ പ്രദേശിക നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുന്നതിന് മുഖ്യമന്ത്രി റവന്യൂമന്ത്രിയുടെ ഓഫീസിന് നിര്‍ദേശം നല്‍കിയത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സബ് കലക്ടര്‍ക്ക് തുടക്കം മുതല്‍ ശക്തമായ പിന്തുണയാണ് സി.പി.ഐ നല്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: