തിരുവനന്തപുരം : പാര്‍ട്ടിയില്‍നിന്ന് തനിക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായാല്‍ അതൊന്നും വകവയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തനിക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് തിരിക്കുംമുമ്പ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന നിര്‍ണ്ണായക പി.ബി യോഗം ന്യൂദല്‍ഹിയില്‍ പുരോഗമിക്കവെയാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. നിര്‍ണായക കേന്ദ്രകമ്മറ്റി യോഗം ഇന്നും നാളെയും നടക്കാനിരിക്കെ വിഎസിന്റെ പ്രസ്താവന കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
പൊളിറ്റ്ബ്യൂറോയില്‍ വി.എസ്സിനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് തീരുമാനമാകുമെന്നാണ് സൂചന. കേന്ദ്രക്കമ്മറ്റി ഇത് ചര്‍ച്ചചെയ്ത് അംഗീകരിക്കും. വ്യാഴാഴ്ച രാവിലെ അവെയ്ലബിള് പി.ബി.യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലെ പാര്‍ട്ടിപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടിയാണ് സി.പി.എം. കേന്ദ്രക്കമ്മിറ്റി ഇക്കുറി പ്രധാനമായും യോഗംചേരുന്നത്. സാധാരണ മൂന്നുമാസത്തിലൊരിക്കലാണ് സമിതി ചേരുന്നത്. വീണ്ടും അടിയന്തരമായി യോഗംവിളിച്ചത് കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയാണ് സൂചിപ്പിക്കുന്നത്.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുംവിധം എന്തെങ്കിലും കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ അതൊന്നും വകവെയ്ക്കില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നാണ് വിഎസ് ഇന്നലെ പ്രതികരിച്ചത്.
വിഎസിന്റെ പ്രതികരണം കേന്ദ്രനേതൃത്വത്തിനോടുള്ള വെല്ലുവിളിയായാണ് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുന്നത്. വിഎസിന്റെ പ്രസ്താവനയെ അതി ഗൗരവമായി തന്നെയായിരിക്കും കേന്ദ്ര സംസ്ഥാന നേതൃത്വം കാണുക. പാര്‍ട്ടിക്കെതിരെ നേരെത്തെയും വിഎസ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അച്ചടക്ക നടപടിയെടുത്താല്‍ കാണാമെന്ന രീതിയിലുള്ള പ്രസ്താവന കടുത്ത അച്ചടക്ക ലംഘനം തന്നെയാണ്. തനിക്കെതിരെ നടപടി ഉറപ്പായതാണോ ഇത്തരമൊരു പ്രസ്താവന നടത്താന്‍ അച്യുതാനന്ദനെ പ്രേരിപ്പിച്ചത് എന്നതാണ് സംശയം.
വിഎസിനെതിരെയുള്ള അച്ചടക്ക നടപടിയെ കുറിച്ച് കേന്ദ്രനേതൃത്വത്തിലും ആശയക്കുഴപ്പം തുടരുകയാണ്. കേന്ദ്രകമ്മറ്റിയില്‍ നിന്ന് സസ്പെന്റ് ചെയ്യാനോ ശാസിക്കാനോ ആണ് സാദ്ധ്യത. കേന്ദ്ര കമ്മറ്റിയില്‍നിന്ന് സംസ്ഥാന കമ്മറ്റിയിലേക്കു തരംതാഴ്ത്താനുള്ള സൂചന ഔദ്യോഗികപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്ലീനം വിളിച്ചുചേര്‍ക്കുമെന്നാണ് ഒരു പ്രചാരം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും യോഗത്തില്‍ പങ്കെടുക്കാത്ത ബുദ്ധദേവ് ഭട്ടാചാര്യയെയും കൂടാതെ പി.ബി.യില്‍ 13 അംഗങ്ങളാണുള്ളത്. സീതാറാം യെച്ചൂരിയും വൃന്ദാ കാരാട്ടും ഒഴിച്ചാല്‍, വി.എസ്സിനോട് അനുഭാവമുള്ളവര്‍ ആരും തന്നെയില്ല. വി.എസ്സിനെ സംബന്ധിച്ച കാരാട്ടിന്റെ വിലയിരുത്തലാകും അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കുക.
കടുത്ത നടപടി സ്വീകരിക്കുന്നത് കേരളത്തില്‍ എന്ത് രാഷ്ട്രീയപ്രത്യാഘാതമായിരിക്കും ഉണ്ടാക്കുകയെന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് വ്യക്തതയില്ല. അടുത്ത തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് 2016ലേ ഉള്ളൂ എന്നതിനാല്‍ വി.എസ്സിന്റെ പേരില്‍ എന്തുനടപടിയുണ്ടായാലും അത് വലിയ പ്രത്യാഘാതമൊന്നും ഉണ്ടാക്കുകയില്ല എന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്.
പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും, വി.എസ്. അച്യുതാനന്ദനും പരസ്പരം ഉള്ക്കൊള്ളാനാവത്തത്ര അകന്നുകഴിഞ്ഞു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അവസാനശ്രമമെന്ന നിലയിലാണ് ജൂണ്‍ 19ന് ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യാന്‍ സംസ്ഥാനഘടകത്തിലേക്ക് അയച്ചത്. പാര്‍ട്ടി ജനറല്‍സെക്രട്ടറി ഉള്‍പ്പെടെ നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യത്തില്‍ സംസ്ഥാനസെക്രട്ടേറിയറ്റിലും സമിതിയിലും ചര്‍ച്ച നടന്നിരുന്നു. അച്യുതാനന്ദനെതിരെ നടപടി ഉണ്ടായേ പറ്റൂ എന്ന തലത്തിലുള്ള ചര്‍ച്ചയാണിവിടെ നടന്നത്. തുടര്‍ന്ന് പിണറായി വിജയന് നേരിട്ട് പാര്‍ട്ടിഘടകങ്ങളില്‍ അച്യുതാനന്ദനെതിരായ കുറ്റപത്രം വിശദീകരിക്കുന്ന തിരക്കിലായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് അച്യുതാനന്ദന് ഏറെക്കുറെ വിലക്കും ഏര്‍പ്പെടുത്തി. അച്യുതാനന്ദനെതിരെ നടപടി എടുക്കാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല എന്ന നിലപാടില്‍ ഉറച്ചാണ് ഔദ്യോഗികപക്ഷം. തങ്ങളുടെ വാദത്തിന് ശക്തിപകരുന്നതാണ് അച്യുതാനന്ദന്റെ ഇന്നലത്തെ പ്രസ്താവന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: