ന്യൂദല്‍ഹി: ബിജെപിക്കെതിരായ മാതൃകയായി പ്രതിപക്ഷം അവതരിപ്പിക്കുന്ന ബിഹാറിലെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍. ജനതാദള്‍ (യു), ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെട്ട സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള ജെഡിയുവിന്റെ തീരുമാനമാണ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.
വിവിധ വിഷയങ്ങളില്‍ പ്രധാന കക്ഷിയായ ജെഡിയുവും ആര്‍ജെഡിയും അഭിപ്രായ വ്യത്യാസം നിലവിലുണ്ട്. ഇതിനിടെ മുന്‍നിലപാട് തിരുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുമെന്ന ജെഡിയുവിന്റെ തീരുമാനം ആര്‍ജെഡിയെ പ്രകോപിപ്പിച്ചു. ബിജെപി പാളയത്തിലെത്താനുള്ള മുഖ്യമന്ത്രി നതീഷ് കുമാറിന്റെ നീക്കമായാണ് കോണ്‍ഗ്രസ്സും ആര്‍ജെഡിയും പിന്തുണയെ വിലയിരുത്തുന്നത്. ഇത് നേരത്തെ തന്നെ ഇരുപാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷത്തിന് പൊതുസ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സും ആര്‍ജെഡിയും.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പതിനേഴ് വര്‍ഷത്തെ ബിജെപി ബന്ധം നിതീഷ് ഉപേക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ മോദിയുമായി ഏറെ അടുപ്പത്തിലാണ് നിതീഷ്. നോട്ട് നിരോധനത്തില്‍ മോദിയെ നിതീഷ് പിന്തുണച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ പോര്‍മുഖം തുറക്കാനിരുന്ന പ്രതിപക്ഷത്തിന് നിതീഷിന്റെ നിലപാട് തിരിച്ചടിയുമായി. ബിഹാറില്‍ നിതീഷ് നടപ്പാക്കിയ മദ്യനിരോധനത്തെ മോദിയും പ്രശംസിച്ചു. ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരില്‍ നിതീഷ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ബിഹാര്‍ ഗവര്‍ണര്‍, ദളിത് നേതാവ് എന്നിവയാണ് രാംനാഥ് കോവിന്ദിനെ പിന്തുണക്കുന്നത് സംബന്ധിച്ച് നിതീഷ് വിശദീകരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനപ്പുറമുള്ള ബന്ധമൊന്നും ബിജെപിയുമായി ഉണ്ടാകില്ലെന്നും ജെഡിയു നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ ആര്‍ജെഡിയും കോണ്‍ഗ്രസ്സും തയ്യാറായിട്ടില്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് പൊതുസ്ഥാനാര്‍ത്ഥി വേണമെന്ന് ഏതാനും മാസം മുന്‍പ് ആദ്യം ആവശ്യപ്പെട്ടത് നിതീഷായിരുന്നു. സോണിയയും യച്ചൂരിയുമായും ഇക്കാര്യം നിതീഷ് ചര്‍ച്ച ചെയ്തു. നിതീഷിന്റെ നീക്കങ്ങളില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വിശാല സഖ്യം കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. അതിനുള്ള മുന്നൊരുക്കമായാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കണ്ടത്. അതിനാല്‍ ഇപ്പോഴത്തെ നിതീഷിന്റെ മലക്കംമറിച്ചിലിന് കാരണം കോവിന്ദുമായുള്ള വ്യക്തിപരമായ അടുപ്പം മാത്രമാണെന്ന് കോണ്‍ഗ്രസ്സും ആര്‍ജെഡിയും കരുതുന്നില്ല. നിതീഷും മോദിയും തമ്മിലുള്ള അകലം കുറയുന്നത് ആശങ്കയോടെയാണ് ഇവര്‍ കാണുന്നത്.
ലാലു പ്രസാദ് യാദവിന്റെയും മക്കളുടെയും ഭരണമാണ് ബിഹാറില്‍ നടക്കുന്നത്. മക്കളായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും തേജ് പ്രതാപ് യാദവ് ആരോഗ്യമന്ത്രിയുമാണ്. ഭരണത്തില്‍ തുടര്‍ച്ചയായി ലാലുവും മക്കളും ഇടപെടുന്നു. ഇതില്‍ നിതീഷിന് അസന്തുഷ്ടിയുണ്ട്. ബിജെപിക്കൊപ്പം ഭരിക്കുമ്പോഴുണ്ടായിരുന്ന സ്വാതന്ത്ര്യം ഇപ്പോഴില്ല. ക്രിമിനലും ആര്‍ജെഡി നേതാവുമായ ഷഹാബുദ്ദീന് ജാമ്യത്തിലിറങ്ങി നിതീഷിനെതിരെ നടത്തിയ പ്രസ്താവനകള്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പരസ്യ വാക്കേറ്റത്തിലേക്ക് നയിച്ചിരുന്നു. ലാലുവിന്റെ മക്കള്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇത് വലിയ രാഷ്ട്രീയ വിഷയമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നു.
ക്ലീന്‍ ഇമേജുള്ള നിതീഷിന് അഴിമതി പ്രതിഛായയുള്ള ലാലു ഭാരമായിത്തുടങ്ങി. സഖ്യം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടിലെ ചില നേതാക്കളും താല്പര്യപ്പെടുന്നു. അടുത്തു തന്നെ വലിയ രാഷ്ട്രീയ മാറ്റം ബിഹാറിലുണ്ടാകുമെന്നാണ് പ്രതിപക്ഷമുള്‍പ്പെടെ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: