തമ്മിലടിച്ച് തകര്‍ന്ന ഐക്യജനാധിപത്യ മുന്നണി ഭരണത്തിന് ബദല്‍ എന്ന പ്രതീതി ജനിപ്പിച്ച് അധികാരത്തില്‍ വന്ന ഇടതുഭരണം തമ്മിലടിയില്‍ യുഡിഎഫിനേക്കാള്‍ മുന്നിലാണെന്ന് ഇതിനകംതന്നെ തെളിയിച്ചിരിക്കുന്നു. സംസ്ഥാന ഭരണനേതൃത്വത്തിന്റെ തലവനാകാന്‍ കെല്‍പ്പില്ലാത്ത നേതാവാണ് താനെന്ന് പിണറായി വിജയന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും സംസ്ഥാനത്തെ ബാധിക്കുന്ന സുപ്രധാന വിഷയത്തില്‍ തമ്മിലടിക്കുകയാണ്. പ്രധാന വകുപ്പുകള്‍ക്ക് നേതൃത്വം നല്കുന്ന ഇരുപാര്‍ട്ടികളിലെയും മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യമായ ഭിന്നിപ്പ് ഭരണരംഗത്ത് സ്തംഭനം സൃഷ്ടിച്ചിരിക്കുന്നു.
മൂന്നാര്‍ ഭൂമി കൈയേറ്റം, ജിഷ്ണുപ്രണോയ് സംഭവം, ലോ അക്കാദമി സമരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നിപ്പ് പരസ്യമായി. മന്ത്രിസഭാംഗങ്ങളെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ തക്ക കഴിവ് തനിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി തെളിയിച്ചത്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ തന്റെ സ്വേച്ഛാപരമായ അധികാരം ഉപയോഗിച്ച് നേതാക്കളെ നിലയ്ക്കുനിര്‍ത്തിയ ചരിത്രം മാത്രം മതിയാവില്ല ജനാധിപത്യ കീഴ്വഴക്കങ്ങള് പാലിച്ച് നടത്തേണ്ട സംസ്ഥാന ഭരണമെന്ന് തിരിച്ചറിയാന്‍ മുഖ്യമന്ത്രിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ വല്യേട്ടന് മനോഭാവവും തന്റെ പരുക്കന്‍ നിലപാടും ഭരണാധികാരി എന്ന നിലയിലുള്ള പക്വതക്കുറവും ഒരുമിച്ചപ്പോഴാണ് സംസ്ഥാന ഭരണം അരാജകാവസ്ഥയിലെത്തിയത്.
തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാവുമെന്ന രാഷ്ട്രീയ തിരിച്ചറിവില്‍ നിന്നാണ് സിപിഐ ഇടതു മുന്നണിയിലെ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതമാവുന്നത്. എന്നാല്‍ നിലപാടുകള്‍ക്ക് ആദര്‍ശത്തിന്റെ പരിവേഷം സൃഷ്ടിക്കാന്‍ സിപിഐക്ക് കഴിയുന്നുണ്ട്. സിപിഎമ്മിലെ അസംതൃപ്ത വിഭാഗം സിപിഐയിലേക്ക് ഒഴുകുന്നത് അസ്വാരസ്യങ്ങള്‍ക്കുള്ള മുഖ്യകാരണമായി മാറിയിരിക്കുന്നു. മാണിയുടെ കേരള കോണ്‍ഗ്രസുമായി സിപിഎം ധാരണയ്ക്കും സഖ്യത്തിനുമൊക്കെ ശ്രമിക്കുന്നത് സിപിഐയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മാണി ഇടതുകൂടാരത്തില്‍ എത്തിയാല്‍ അധികാരത്തിന് പുതിയൊരു അവകാശികൂടി ഉണ്ടാകുമെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രാമുഖ്യം ഇല്ലാതാവുമെന്നും സിപിഐ നേതൃത്വം ന്യായമായും സംശയിക്കുന്നു.
ഭരണപരാജയം മറച്ചുവെയ്ക്കാനുള്ള വെപ്രാളത്തിലാണ് ഇടതു നേതൃത്വം. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍ ഈ രാഷ്ട്രീയ തന്ത്രമാണ്. മെട്രോ റെയില്‍ ഉദ്ഘാടനം പോലും വിവാദമാക്കാനാണ് സിപിഎം മന്ത്രിമാര്‍ ശ്രമിച്ചത്. തങ്ങളുടെ ഒടുങ്ങാത്ത അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് ഇക്കാര്യത്തില്‍ സിപിഎം മന്ത്രിമാര്‍ ചെയ്തത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് വന്നിരിക്കുന്നതാണ്. ഇതിനുമുന്‍പ് സിപിഎമ്മിന്റെ ബി ടീമായാണ് സിപിഐ പ്രവര്‍ത്തിച്ചിരുന്നത്. പല നേതാക്കളും പിണറായി വിജയന്റെ വിനീതവിധേയന്മാരുമായിരുന്നു. കാനം ഈ ചിത്രം മാറ്റിമറിച്ചിരിക്കുന്നു. പല പ്രശ്നങ്ങളിലും പിണറായിയുടെ നിലപാടിനെ വെല്ലുവിളിക്കാന്‍ കാനം മടിക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെ റോളിലാണ് പലപ്പോഴും കാനം പ്രത്യക്ഷപ്പെടുന്നത്. ഈ റോള്‍ വഹിച്ചിരുന്ന വി.എസ്. അച്യുതാനന്ദന് പിന്നോട്ടുപോയിരിക്കുന്നു.
1964 ലെ പിളര്‍പ്പ് മറന്ന് ഇടതു പാര്‍ട്ടികള്‍ ഐക്യപ്പെടണമെന്ന് സിപിഐയുടെ ദേശീയ നേതൃത്വം നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ സംഘടനാ സ്വാര്‍ത്ഥതകൊണ്ട് സിപിഎം ഇതിന് തയ്യാറല്ല. ഒന്നാവുന്നതിനേക്കാള്‍ വേറിട്ടുനില്‍ക്കുന്നതാണ് തങ്ങള്‍ക്ക് ലാഭകരമെന്ന് സിപിഎം കരുതുന്നു. സിപിഐക്കും സിപിഎമ്മിനും രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന നിലയില്‍ എത്ര വേണമെങ്കിലും തമ്മിലടിക്കാം. എന്നാല്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുമ്പോള് ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.
സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ രാഷ്ട്രീയ ഭേദമെന്യേ സംഘടനകളെയും വിവിധ വിഭാഗങ്ങളേയും ഒരുമിച്ചു നിര്‍ത്താന്‍ പരിശ്രമിക്കേണ്ട ഭരണ നേതൃത്വമാണ് മന്ത്രിസഭാംഗങ്ങളെപ്പോലും യോജിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പരാജയപ്പെട്ടിരിക്കുന്നത്. സംസ്ഥാനം പനിച്ചുവിറയ്ക്കുമ്പോഴും തക്കതായ പരിഹാര നടപടികള്‍ എടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. മണ്‍സൂണ്‍ ജൂണ്‍ ഒന്നിനുതന്നെ ആരംഭിക്കുമെന്ന് പ്രവചനം ഉണ്ടായിട്ടും മഴക്കാലപൂര്‍വ ശുചീകരണംപോലും പൂര്‍ത്തിയാക്കാന്‍ ഭരണകൂടത്തിനായില്ല. ഭരണത്തിന്റെ എല്ലാ രംഗത്തും സമ്പൂര്‍ണ്ണ സ്തംഭനമാണുണ്ടായിരിക്കുന്നത്.
ഭരണസ്തംഭനത്തിന്റെ പ്രധാന കാരണം ഇടതു നേതൃത്വത്തിലുള്ള തമ്മിലടിയാണ്. കഴിവുകേടിന്റെ തമ്പുരാക്കന്മാരാണ് തലപ്പത്തുള്ളതെന്ന യാഥാര്‍ത്ഥ്യമാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മുഖ്യമന്ത്രി ഒരു വര്‍ഷത്തിനകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: