തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പുതുവൈപ്പിലെ സമരസമിതി. പോലീസിന്റെ അക്രമം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര് അടങ്ങുന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാമെന്ന് സമരസമിതി നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍ പ്ലാന്റിനെതിരായ സമരം നിര്‍ത്തിവയ്ക്കില്ലെന്നും സമരക്കാര്‍ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഫിഷറീസ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിവരുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. പ്രദേശത്തു നിന്ന് പോലീസിനെ പിന്‍വലിക്കാനും ധാരണയായതാണ്. അതിന്റെ അടിസ്ഥാനത്തില്‍ സമരം താത്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ 17 ന് രാവിലെ പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികളെ എത്തിക്കുകയും ജോലി പുനരാരംഭിക്കാന്‍ നീക്കമുണ്ടാകുകയും ചെയ്തു. ഇതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജിലും കല്ലേറിലും 30 സമരക്കാര്‍ക്കും 10 പോലീസുകാര്‍ക്കും പരിക്കേറ്റു. ഇതാണ് സംഭവിച്ചതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
പുതുവൈപ്പിലെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ എം. സൂസപാക്യം പറഞ്ഞു. എസ്. ശര്‍മ എംഎല്‍എ, സിപിഎം ജില്ലാസെക്രട്ടറി പി. രാജീവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
2016 ല്‍ പഞ്ചായത്ത് സെക്രട്ടറി, കേന്ദ്ര പരിസ്ഥിതിമന്ത്രാലയ പ്രതിനിധി, സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ ചേര്‍ന്ന്, ഐഒസി എല്ലാ നിയമങ്ങളും പാലിച്ചാണ് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടുപോകുന്നതെന്ന് കണ്ടെത്തിയെന്നാണ് സമരസമിതിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചത്.
പദ്ധതി പ്രദേശത്ത് സുരക്ഷയൊരുക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച സുരക്ഷാസാങ്കേതിക രൂപകല്പനയിലാണ് പുതുവൈപ്പിലെ പദ്ധതി മുന്നേറുന്നത്. വാതകചോര്‍ച്ചയുണ്ടായാല്‍ സ്വയം അടയുന്ന പൈപ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അമിതമായ ചൂടിനെ നിയന്ത്രിക്കാനും സംഭരണികള്‍ അധികം നിറയ്ക്കുന്നതുകൊണ്ടുള്ള അപകടം കുറയ്ക്കാനും സംവിധാനമുണ്ട്. കടലാക്രമണ ഭീഷണി സംബന്ധിച്ച് മദ്രാസ് ഐഐടി നടത്തിയ പഠനത്തിലും പദ്ധതി സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: