കാക്കനാട്: കുറുങ്കോട്ട ദ്വീപിലേക്ക് പാലം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിയമസഭാ സമിതി നിര്‍ദ്ദേശം നല്കി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ സമിതി വിലയിരുത്തി.
കുറുങ്കോട്ട ദ്വീപിനെ സ്വയം പര്യാപ്ത കോളനിയായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഭവന നിര്‍മ്മാണം, സംരക്ഷണ ഭിത്തി, തയ്യല്‍ മെഷീന് വിതരണം, ബോട്ട് ജെട്ടി നിര്‍മ്മാണം, ഓട നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയെന്ന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അബ്ദുള്‍ സത്താര്‍ അറിയിച്ചു. കോളനിക്കുള്ളില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം തീര്‍പ്പാക്കാന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. സ്ഥലം പൊന്നുംവിലയ്ക്കെടുക്കുന്നത് പരിഗണിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്മാന് ബി. സത്യന് എംഎല്‍എയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിംഗിലാണ് നടപടി. പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് പാപ്പുവിന് സഹായം ലഭ്യമാക്കണമെന്ന പട്ടികജാതി, വര്‍ഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.
180 ഏക്കര്‍ വിസ്തൃതിയുള്ള എടവനക്കാട് പഞ്ചായത്തിലെ ചെമ്മീന്‍ കൃഷി മൂലം പട്ടികജാതി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന വി.കെ. നിര്‍മ്മലയുടെ പരാതിയിന്മേല് അന്വേഷണം നടത്താന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. മരട് വളന്തകാട്ടിലേക്ക് കോണ്‍ക്രീറ്റ് പാലവും ടാര്‍ റോഡും നിര്‍മ്മിക്കുന്നതിന് ശോഭ സിറ്റി സ്ഥലം വിട്ടു നല്‍കുന്നില്ലെന്ന പരാതിയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. പാലം നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ നല്‍കുമെന്നും സമിതി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന പരാതി ഗൗരവമായി പരിഗണിക്കാന്‍ സമിതി നിര്‍ദേശം നല്കി. ഫെന്‍സിംഗിന് െ്രെടബല്‍ ഓഫീസറെ ചുമതലപ്പെടുത്തി. കൂടാതെ റോഡ് നിര്‍മ്മാണത്തിന് വനം വകുപ്പിനോട് ശുപാര്‍ശ ചെയ്യുമെന്നും സമിതി അറിയിച്ചു.
കാക്കനാട് സര്‍ക്കാര്‍ യൂത്ത് ഹോസ്റ്റലില്‍ കരാട്ടെ ക്ലാസ് നടത്തുന്നതിന് അധിക വാടക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. 1700 രൂപയായിരുന്ന വാടക 5000 രൂപയാണ് വര്‍ധിപ്പിച്ചതെന്ന് കരാട്ടെ ക്ലാസ് നടത്തുന്ന സുമ പരാതിയില്‍ പറയുന്നു. ദേശീയ തലത്തില്‍ കേരളത്തിനു വേണ്ടി ആറു സ്വര്‍ണ്ണ മെഡലുകള്‍ നേടിയ താരമാണ് സുമ. സുമയുടെ പരാതി പ്രത്യേക കേസായി പരിഗണിക്കാനും സമിതി നിര്‍ദേശിച്ചു.
കുട്ടമ്പുഴ ഏഴാം വാര്‍ഡില്‍ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ച് അഖില കേരള മലഅരയ മഹാസഭ സമര്‍പ്പിച്ച പരാതിയില്‍ സമിതി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി.
സമിതി അംഗങ്ങള്‍ എംഎല്‍എമാരായ ബി. സത്യന്, ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്, ഐ.സി. ബാലകൃഷ്ണന്, ജോയിന്റ് സെക്രട്ടറിതോമസ് ചേറ്റുപറമ്പില്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: