ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് എന്‍.സി.പി വ്യക്തമാക്കി. സര്‍ക്കാറില്‍ തുടരാന്‍ താത്പര്യമില്ലെന്ന് എന്‍.സി.പി. കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചു. എന്നാല്‍, പുറത്തുനിന്ന് സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന് എന്‍.സി.പി. വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിസഭയിലെ എന്‍.സി.പി പ്രതിനിധികളായ ശരത് പവാറും പ്രഫുല്‍ പട്ടേലും മന്ത്രിസഭയില്‍ നിന്നു പുറത്തേക്കു പോകുന്നതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ രാജിയില്‍ ഉറച്ചു നിന്നതോടെ യു.പി.എ വീണ്ടും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മന്ത്രിസഭയെ പിന്തുണയ്ക്കുകയും അതേസമയം പ്രധാനമന്ത്രി മന്മോഹന് സിംഗിനോടു വിയോജിക്കുകയും ചെയ്യുക എന്ന നയമാണ് എന്‍.സി.പി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം കേന്ദ്ര മന്ത്രിസഭയിലെ അഴിച്ചുപണി മുന്നില്‍ക്കണ്ട് സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയാണെന്ന ആരോപണങ്ങള്‍ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തള്ളി. മന്ത്രിസഭാ പുന:സംഘടന മുന്നില്‍ക്കണ്ട് സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയാണെന്ന് കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ പറയുകയാണെങ്കില്‍ അത് ശരിയല്ല. എന്‍.സി.പിയുടെ പരാതിയെ കുറിച്ച് സോണിയാ ഗാന്ധിയോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു നേതാവ് പോലും അങ്ങനെ പറഞ്ഞിട്ടില്ല. എന്‍.സി.പി യു.പി.എയുടെ ഭാഗം തന്നെയാണെന്നും പട്ടേല്‍ പറഞ്ഞു.
കേന്ദ്രമന്ത്രിസഭയിലെ രണ്ടാം സ്ഥാനം ലഭിക്കാത്തതില്‍ അസംതൃപ്തനായ കൃഷി വകുപ്പ് മന്ത്രിയും എന്‍. സി. പി നേതാവുമായ ശരത് പവാര്‍, സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ പ്രധാനമന്ത്രി മന്മോഹന് സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കത്ത് നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പുതിയ അവതാര ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ ഉണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: