കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളി കക്കംപാറിയിലെ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം കുന്നരു കാരന്താട് ബ്രാഞ്ച് സെക്രട്ടറിയും കുന്നരു സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കാരന്താട്ടെ പി.വി.പ്രജീഷ് എന്ന കുട്ടനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തതോടെ സിപിഎം നേതൃത്വം വെട്ടിലായി.
ബിജുവിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സംഭവം നടന്ന സമയംതൊട്ട് പ്രസ്താവനയിറക്കിയ സിപിഎം പയ്യന്നൂര്‍ ഏരിയാകമ്മറ്റിയുടേയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനകള്‍ വെറും പച്ചക്കളളമായിരുന്നുവെന്ന് ബിജുവിന്റെ അറസ്റ്റോടെ പൂര്‍ണ്ണമായും തെളിഞ്ഞിരിക്കുകയാണ്. നേരത്തെ ഡിവൈഎഫ്ഐ മേഖലാ ട്രഷറര്‍ കേസില്‍ അറസ്റ്റിലായിരുന്നു. സിപിഎം നേതൃത്വത്തിന്റെ കളളകളി അന്നുതന്നെ പുറത്തായിരുന്നു. കൊലപാതകത്തില്‍ പാര്‍ട്ടിക്കാരായ ആര്‍ക്കെങ്കിലും ബന്ധമുളളതായി തെളിഞ്ഞാല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നടപടിയെടുക്കുമന്നും കോടിയേരി തന്നെ പയ്യന്നൂരിലെത്തി പ്രസ്താവിച്ചിരുന്നു. എന്നാല്‍ നേതാക്കളുള്‍പ്പെടെ അറസ്റ്റിലായ പാര്ട്ടിക്കാര്ക്കതിരെ ഇതുവരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല.
ഡിവൈഎഫ്ഐ നേതാവും ഏറ്റവും ഒടുവില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിലായതോടെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ആസൂത്രിതമായി നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കയ്യെടുത്ത് ജില്ലയില്‍ ശാശ്വത സമാധാനത്തിന് ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്കുളളിലായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ നടന്ന ബിജുവിന്റെ കൊലപാതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: