കണ്ണൂര്‍: കുട്ടികളിലെ പഠന-പെരുമാറ്റ-സ്വഭാവ വൈകല്യങ്ങള്‍ പരിഹരിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപടിച്ചുയര്ത്തുന്നതിനു വേണ്ടി കേരള ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സദ്ഗമയ പദ്ധതിയുടെ പ്രചരണാര്‍ത്ഥം കണ്ണൂര്‍ ജില്ലാ ഹോമിയോ വകുപ്പ് നിര്‍മ്മിച്ച ‘സദ്ഗമയ’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം 26 ന് നടക്കുമെന്ന് ഹോമിയോ വിഭാഗം ഡിഎംഒ ഡോ.ജി.ശിവരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടര വര്‍ഷക്കാലമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സദ്ഗമയ പദ്ധതി പ്രകാരം ചികിത്സതേടിയ ആയിരത്തോളം കുട്ടികളില്‍ എണ്‍പത് ശതമാനം കുട്ടികളേയും രോഗം ഭേദമാക്കി നേര്‍വഴിക്ക് നയിക്കാന്‍ സാധിച്ചതായി ഡിഎംഒ പറഞ്ഞു. പാര്‍ശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നുകളോടൊപ്പം പ്രത്യേകം പരിശീലനം നേടിയ അധ്യാപികയുടെ കീഴില്‍ ആവശ്യം വേണ്ട കൗണ്‍സിലിംഗും ചികിത്സയുടെ ഭാഗമാണ്. വെളളി, ശനി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണിവരേയാണ് സദ്ഗമയ ഒപി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്.
26 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങി ല്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി സദ്ഗമയ എന്ന പേരിലുളള ഹ്രസ്വചിത്രം പ്രകാശനം ചെയ്യും.
50 മിനുട്ട് ദൈര്‍ഘ്യമുളള ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നടത്തിയിരിക്കുന്നത് പി.കെ.സജീന്ദ്രനാണ്. ക്യാമറയും എഡിറ്റിംഗും ബിജുചാലാടും സ്ക്രിപ്റ്റ് സദ്ഗമയ കണ്‍വീനര്‍ ഡോ.ഇ.സുധീറും സജീന്ദ്രനും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. ഒരു കുട്ടിയുടെ നാലുഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തില്‍ അഭിനയിച്ച 26 പേരില്‍ 13 പേര് പുതുമുഖങ്ങളാണ്. ആയുഷ്മിഷന്റെ ഫണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയപാലന്, ഡോ.ഇ.സുധീര്‍, ഡോ.ഷാജി എം പീറ്റര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: