കോട്ടയം: കോട്ടയത്തിന്റെ റെയില്‍വേ ചരിത്രത്തോളം പഴക്കമുളള കഞ്ഞിക്കുഴിയിലെ തുരങ്കങ്ങള്‍ ഇരട്ടപാതയ്ക്കായി പൊളിച്ച് നീക്കില്ല. തുരങ്കങ്ങള്‍ അതേപടി നിലനിര്‍ത്തി ഷണ്ടിംഗിന് ഉപയോഗിക്കും. അതേസമയം ഇരട്ടപാത പൂര്‍ത്തിയാകുമ്പോള്‍ ഗതാഗതം പുതിയ പാളത്തിലൂടെയായിരിക്കും. ഇതോടെ തുരങ്കങ്ങള്‍ വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് പൂര്‍ണ്ണ വിരാമമാകും.
ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലായി രണ്ട് തുരങ്കങ്ങളാണുള്ളത്. കോട്ടയം സ്റ്റേഷനുടുത്തും റബ്ബര്‍ ബോര്‍ഡ് ഓഫീസിനുമടുത്തുമാണ് ഇവയുളളത്. യഥാക്രമം 84, 65 മീറ്റര്‍ വീതം നീളമാണ് ഇവയ്ക്കുള്ളത്. പഴയ പാതകള്‍ ഇരട്ടിപ്പിക്കുകയോ ബ്രോഡ് ഗേജാക്കുകയോ ചെയ്തപ്പോള്‍ ഇരുട്ട് നിറഞ്ഞ തുരങ്കങ്ങള്‍ പലതും റെയില്‍വേ ഭൂപടത്തില്‍നിന്ന് മാഞ്ഞു. എന്നാല്‍ ഇതിന് അപവാദമായിട്ടയായിരുന്നു കോട്ടയത്തെ തുരങ്കങ്ങള്‍ നില കൊണ്ടിരുന്നത്. എന്നാല്‍ ഇരട്ടപാത വരുന്നതോടെ തുരങ്കങ്ങള്‍ ഇല്ലാതെയാകുന്നില്ലെങ്കിലും അതിലൂടെയുള്ള യാത്ര ഓര്‍മയാകാന്‍ അധികനാള്‍ വേണ്ടിവരില്ല.
പുതിയ പാതയ്ക്കൊപ്പം തുരങ്കങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു റെയില്‍വേ ആദ്യം പദ്ധതി തയ്യാറാക്കിയത്. 200 മീറ്റര്‍ നീളമുള്ള തുരങ്കത്തെക്കുറിച്ചാണ് റെയില്‍വേ ആലോചിച്ചത്. എന്നാല്‍ നിലവിലുളള തുരങ്കത്തിന് മുകളിലേക്ക് അധികം പാറയില്ലാത്തതിനാലും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും റെയില്‍വേ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരം ഒരു കിലോമീറ്റര്‍ മണ്ണ് നീക്കി ഇരട്ടപാതയും മുകളില്‍ മേല്‍പ്പാലങ്ങളും നിര്‍മിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ 36 കിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്. തിരുവനന്തപുരം-ചങ്ങനാശേരിവരെ ക്രോസിംഗ് കൂടാതെ യാത്രചെയ്യാവുന്ന അവസ്ഥയിലാണ്. കുറുപ്പന്തറ മുതല്‍ എറണാകുളം വരെയും പാത ഇരട്ടപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി അവശേഷിക്കുന്ന ഭാഗം ചങ്ങനാശ്ശേരി-കോട്ടയം-കുറുപ്പന്തറ വരെയുള്ള ഭാഗമാണ്. 2019 യോടെ ഈ ഭാഗം കൂടി ഇരട്ടിപ്പിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ തിരുവനന്തപുരം-എറണാകുളം പാത പൂര്‍ണ്ണമായും ഇരട്ടവരിയാകും.
1952-ല്‍ ആണ് കോട്ടയം-എറണാകുളം പാതയുടെ നിര്‍മാണം തുടങ്ങിയത്. 1956-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇത് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ഇതേ സമയത്ത് തന്നെ കൊല്ലത്തേയ്ക്കുള്ള പാത നിര്‍മാണവും തുടങ്ങി. ഈ സമയത്താണ് തുരങ്കങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. മെട്രോമാന് ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ്് നിര്‍മാണം നടത്തിയത്. 1958-ല്‍ റെക്കോര്‍ഡ് വേഗത്തിലായിരുന്നു കോട്ടയം- കൊല്ലം പാത നിര്‍മാണം പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: