ജമ്മു-കശ്മീരിന്റെ അതിര്‍ത്തി ജില്ലകളില്‍ ദിവസവും ആവര്‍ത്തിക്കുന്ന ഒരു കലാപരിപാടി ചാനലുകള്‍ നമ്മെ കാണിച്ചുകൊണ്ടിരിക്കുന്നു. പാക്കിസ്ഥാന് ഭീകരര്‍ നമ്മുടെ സൈനികക്യാമ്പുകളെ ആക്രമിക്കുകയും ജവാന്മാരെ കൊല്ലുകയും ചെയ്യുമ്പോള്‍ പ്രതിരോധിക്കാനിറങ്ങുന്ന നമ്മുടെ രക്ഷാസേനയെ കല്ലുകൊണ്ടെറിഞ്ഞു പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന യുവാക്കളുടെ കളി.
ഇതിനെ തീക്കളിയെന്നു വിശേഷിപ്പിക്കാം. ഇതിനെതിരെ പോലീസ് തിരിഞ്ഞാല്‍, അപ്പോള്‍ അതു മനുഷ്യാവകാശ ലംഘനമാകും. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം മാധ്യമങ്ങളും സ്വയംപ്രഖ്യാപിതമനുഷ്യാവകാശ സംഘടനകളും ഇപ്പോള്‍ സ്വീകരിച്ചുകാണുന്ന സമീപനം ഇതാണ്. ലോകത്ത് ഒരു രാജ്യത്തും രക്ഷാസേനയെ ആക്രമിക്കുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ആരും വാദിക്കാറില്ല.
സ്വയരക്ഷയ്ക്കുവേണ്ടി ആയുധമെടുക്കാന്‍ പോലീസിനും പട്ടാളത്തിനും അവകാശമുണ്ട്. പക്ഷേ, പോലീസും പട്ടാളവും ഒരുപിടി ഗുണ്ടകളുടെ കല്ലേറുകൊണ്ട് ഓടാന്‍ നിര്‍ബന്ധിതരാകുന്നത് മാധ്യമങ്ങളുടെയും മനുഷ്യാവകാശവാദികളുടെയും വിമര്‍ശനത്തെ പരിഗണിച്ചും ഭയന്നുമാണ്.
മതരാഷ്ട്രസങ്കല്പം അംഗീകരിച്ച് ഭാരതവിഭജനം നടത്തിയതിന്റെ ഉപോല്പന്നങ്ങളിലൊന്നാണ് കശ്മീര്‍പ്രശ്നം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഷേക് അബ്ദുള്ളയുമായുണ്ടായിരുന്ന വ്യക്തിബന്ധത്തിന് രാഷ്ട്രം വലിയ വിലകൊടുക്കേണ്ടിവന്നു.
കശ്മീര്‍ നഷ്ടപ്പെടുമെന്ന ഘട്ടംവരെയെത്തി. അപ്പോഴാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കശ്മീര്‍ സത്യാഗ്രഹം തുടങ്ങിയത്. ഭാരതപാര്‍ലമെന്റിലെ പ്രതിപക്ഷനേതാവും ജനസംഘം സ്ഥാപകാദ്ധ്യക്ഷനുമായ മുഖര്‍ജി (1953 ജൂണ്‍ 23)ന് ശ്രീനഗറിലെ ഏകാന്ത തടവില്‍കിടന്ന് അന്ത്യശ്വാസം വലിച്ചു. ഇന്നും ചുരുളഴിയാത്ത ദുരൂഹതകള്‍ നിറഞ്ഞതാണ് മുഖര്‍ജിയുടെ അന്ത്യം.
എന്തിനായിരുന്നു മുഖര്‍ജിയെ ജയിലിലാക്കിയത്? അദ്ദേഹം എന്തെങ്കിലും കുറ്റകൃത്യത്തിലേര്പ്പെട്ടതുകൊണ്ടാണോ? ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ പറഞ്ഞ കാരണം പെര്‍മിറ്റില്ലാതെ കശ്മീരില്‍ പ്രവേശിച്ചു എന്നാണ്. ഭാരതത്തിന്റെ ഭാഗമായ കശ്മീരില്‍ പ്രവേശിക്കാന്‍ പ്രതിപക്ഷനേതാവായ മുഖര്‍ജിക്ക് പെര്മിറ്റെന്തിന്?
പക്ഷേ, ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഏതെങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. കരുതല്‍ തടങ്കല്‍ എന്ന കരിനിയമത്തിന്റെ ബലത്തിലാണ് നിരപരാധിയായ ജനനേതാവിനെ തടവിലിട്ടത്.
1947 ഒക്ടോബര്‍ 24 നാണ് ജമ്മു-കശ്മീര്‍ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത്. ഗവര്‍ണ്ണര്‍ ജനറല്‍ അതംഗീകരിക്കയും ചെയ്തു. എല്ലാ നാട്ടുരാജ്യങ്ങളും അങ്ങിനെയാണ് ലയിച്ചത്. നിലവിലുള്ള നിയമപ്രകാരം ലയനം സാധുവാണ്.
പക്ഷേ, അതിനകം പാകിസ്ഥാന് ജമ്മു-കശ്മീരില്‍ അതിക്രമിച്ചുകയറി കേരളത്തോളം വലിപ്പമുള്ള ഭൂപ്രദേശം കൈയടക്കിയിരുന്നു. അതു മോചിപ്പിക്കാന്‍ ഭാരതസേന ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് പ്രധാനമന്ത്രി നെഹ്രു, പ്രശ്നം ഐക്യരാഷ്ട്ര സഭയിലെത്തിച്ചതും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും. അന്നുമുതല്‍ നമ്മുടെ ഭൂമിയില്‍ ചവിട്ടിനിന്നുകൊണ്ട് നമ്മെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാനു സൗകര്യം ലഭിച്ചു. കൈയടക്കിയ പ്രദേശം ഇന്നും ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്നു.
കശ്മീര്‍ ജനത പതിനഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെയും അത്രയും ലോക്സഭാതിരഞ്ഞെടുപ്പുകളിലൂടെയും തങ്ങളുടെ ഹിതം പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അവര്‍ ഭാരതത്തിന്റെ ഭാഗമായി തുടരാനാഗ്രഹിക്കുന്നു. ഒരു പിടി ഗുണ്ടകള്‍ (അവരിലേറെയും പാക്കിസ്ഥാന് കൂലിക്കാരാണ്) നിരന്തരം ഭാരതസൈനികരെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. കരിങ്കല്ലും ഗ്രനേഡും ഉപയോഗിച്ച്. ഇതിനെ നേരിടാന്‍ നമ്മുടെ സൈനികര്‍ക്കു കഴിയും. പക്ഷേ, ജനങ്ങള്‍ അവര്‍ക്കു പിന്തുണ നല്‍കണം.
കശ്മീരിന്റെ മാതൃകയില്‍ കേരളത്തെയും മാറ്റി എടുക്കാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. എണ്‍പതുകളില്‍ മദനിയുടെ ആള്ക്കാര് ഐഎസ്സ്എസ്സായി കേരളത്തിലെ ആറു ജില്ലകളില്‍ അഴിഞ്ഞാടിയപ്പോള്‍ മുഴക്കിയ മുദ്രാവാക്യങ്ങളിലൊന്ന് കേരളത്തെയും കശ്മീരാക്കും എന്നായിരുന്നു.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ എറണാകുളത്തുണ്ടായ സംഭവം കശ്മീരിലെ സംഭവങ്ങളുടെ മാതൃകയിലായിരുന്നു. ഹൈക്കോടതിയുടെ ഒരു വിധിക്കെതിരെ മുസ്ലിം ഐക്യവേദിയുടെ പേരില്‍ നടന്ന പ്രകടനം അക്രമാസക്തമായി. ഹൈക്കോടതി ജഡ്ജിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പോലീസുമായി ബലപ്രയോഗത്തില്‍ ഏര്‍പ്പെടുകയും ചെയ്തത് ടി.വി. ചാനലുകളില്‍ ദൃശ്യമായിരുന്നു.
അക്രമം അസഹ്യമായപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. അതില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും അതു ബന്ദാക്കി മാറ്റാന്‍ പലയിടത്തും അക്രമം നടത്തുകയും ചെയ്തു.
ഒരു കോടതിവിധിയോടു വിയോജിപ്പ് ഉണ്ടെങ്കില്‍ അപ്പീല്‍ കൊടുക്കുക എന്നതാണ് സാധാരണ നടപടിക്രമം. എന്നാല്‍ എറണാകുളത്തു നടന്നതിനെ അഭിഭാഷകനും പത്രപ്രവര്‍ത്തകനുമായ പി. രാജന് വിശേഷിപ്പിച്ചത് ‘ഭീകരരുടെ പ്രചാരണതന്ത്രം’ എന്നാണ്.
കശ്മീരില്‍ നടത്തുന്ന ഭീകരരുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യാവകാശത്തെ മറയായി ഉപയോഗിക്കുന്നപോലത്തെ നടപടിയാണ് എറണാകുളത്തും കണ്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഐഎസ്സ്എസ്സ് മുഴക്കിയ മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന ഈ നടപടി കേരളീയരായ നാം എത്രത്തോളം ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
(ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: