ഇരിട്ടി: ഇരിട്ടി പുതിയപാലത്തിനായി ബാവലിപ്പുഴയുടെ മദ്ധ്യത്തില്‍ നിര്‍മ്മിക്കുന്ന തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തി നീരൊഴുക്കുമൂലമുണ്ടാവുന്ന മണ്ണൊലിപ്പില്‍ തടസ്സപ്പെടാതിരിക്കാന്‍ ഗാബിയന്‍ മതിലിന്റെ സംരക്ഷണ വലയം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ പുഴയിലുണ്ടായ കുത്തൊഴുക്കില്‍ പൈലിംഗ് പ്രവര്‍ത്തിക്കായി പുഴയില്‍ നിക്ഷേപിച്ച മണ്ണ് ഇടിഞ്ഞു വീണു പൈലിംഗ് പ്രവര്‍ത്തി അപകടത്തിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മണ്ണ് സംരക്ഷിക്കുന്നതിനായി പുഴയില്‍ ഇരുമ്പു വലയും കരിങ്കല്ലുകളും കൊണ്ട് മണ്ണ് ഒഴുകിപ്പോകാതിരിക്കാനുള്ള സംരക്ഷണഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഇരിട്ടി പുഴയില്‍ മാസങ്ങളായി വെള്ളം സംഭരിച്ചു വെച്ചിരുന്നതിനാല്‍ നീരൊഴുക്ക് നിലച്ചിരുന്ന പുഴയില്‍ മണ്ണിട്ട് നികത്തിയായിരുന്നു മദ്ധ്യഭാഗത്തെ തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തി നടന്നു കൊണ്ടിരുന്നത്. നൂറുകണക്കിന് ലോഡ് മണലാണ് ഇതിനായി പുഴയില്‍ തള്ളിയിരുന്നത് . എന്നാല്‍ കാലവര്‍ഷം എത്തിയതോടെ പദ്ധതിയിലെ ജലം തുറന്നു വിടുകയും മഴ കനക്കുമ്പോള്‍ പുഴയില്‍ ശക്തമായ നീരൊഴുക്ക് രൂപപ്പെടുകയും ചെയ്തു.
പഴയ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന 144 മീറ്റര്‍ നീളം വരുന്ന പാലത്തിന് ഇരു വശത്തേയും തൂണുകള്‍ കൂടാതെ പുഴയുടെ മദ്ധ്യഭാഗത്തായി രണ്ട് തൂണുകളാണ് നിര്‍മ്മിക്കേണ്ടത്. ഇതിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 48 മീറ്ററാണ് ഒരു തൂണില്‍ നിന്നും മറ്റൊരു തൂണിലേക്കുള്ള നീളം. ആകെ 144 മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവുമാണ് പാലത്തിനുണ്ടാവുക. പ്രവര്‍ത്തി തടസ്സപ്പെട്ടുപോകാതെ എത്രയും പെട്ടെന്ന് പാലം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: