തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ പട്ടികയില്‍ നിന്ന് വനവാസി വിഭാഗത്തില്‍പ്പെട്ട യുവതി പുറത്ത്. അഡ്വക്കേറ്റ് ജനറല്‍ കൊടുത്ത ശുപാര്‍ശ അതേപടി മന്ത്രിസഭാ യോഗം അംഗീകരിച്ചതായിരുന്നു. പട്ടികയിലെ ആദ്യ പേരുകാരി സിജ.പി.ജെയെ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ഇത് കടുത്ത ജാതി വിവേചനമെണെന്ന ആരോപണമുയര്‍ന്നു.
രണ്ട് സീനിയര്‍ പ്ലീഡര്‍മാരെയും നാല് പ്ലീഡര്‍മാരെയും നിയമിക്കുന്നതിനായാണ് അഡ്വക്കേറ്റ് ജനറല്‍ പട്ടിക നല്‍കിയത്. സീനിയര്‍ പ്ലീഡര്മാര്ക്കായി ആറും പ്ലീഡര്മാര്ക്കായി പന്ത്രണ്ടും പേരുടെ പട്ടികയാണ് മാര്‍ച്ച് 29 ന് മന്ത്രി സഭായോഗത്തിലേക്ക് നല്‍കിയത്.
പട്ടികയില്‍ സിജ വനവാസി വിഭാഗത്തില്‍ പെടുന്നതാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. മന്ത്രിസഭായോഗത്തില്‍ സീരിയല്‍ നമ്പരില്‍ ആദ്യമുള്ളവരെ അംഗീകരിക്കണമെന്ന് മന്ത്രിസഭയ്ക്കുള്ള ശുപാര്‍ശ കുറിപ്പും നിയമ വകുപ്പ് സെക്രട്ടറി നല്കി.
ഇതനുസരിച്ച് സീനിയര്‍ പ്ലീഡര്‍മാരായി ആദ്യ രണ്ട് പേരുകാരെയും പ്ലീഡര്‍ തസ്തികയിലേക്ക് ആദ്യ നാല് പേരുകാരെയും മന്ത്രിസഭ അഗീകരിച്ചു. മാര്‍ച്ച് 30 ന് തന്നെ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഒപ്പിട്ട് നിയമ സെക്രട്ടറിക്ക് കൈമാറി.
എന്നാല്‍ മെയ് 16 ന് നിയമ സെക്രട്ടറി പുറത്തിക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ പ്ലീഡര്മാരില് ആദ്യസ്ഥാനത്തുള്ള സിജയെ ഒഴിവാക്കി. പുതിയ ഉത്തരവില്‍ രണ്ട് സീനിയര്‍മാരും മൂന്ന് സര്‍ക്കാര്‍ പ്ലീഡര്‍മാരും മാത്രമാണുള്ളത്.
ഉദ്യോഗസ്ഥ തലത്തിലെ ജാതി വിവേചനമാണ് ഇടത് സഹയാത്രിക കൂടിയായ സിജയുടെ നിയമനം അട്ടിമറിച്ചതിന് പിന്നിലെന്നാണ് നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗം കോലിയക്കോട് കൃഷ്ണന് നായരുടെ നിര്‍ദ്ദേശപ്രകാരമാണ്
സിജയെ ഒഴിവാക്കിയത് എന്നാണ് പാര്‍ട്ടിയോട് അടുപ്പമുള്ള ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. കൃഷ്ണന്‍നായര്‍ക്ക് താത്പര്യമുള്ള ആളെ പ്ലീഡര്‍ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സിജയെ ഒഴിവാക്കി ഒരു ഒഴിവ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിലേക്ക് ഇഷ്ടക്കാരനെ പിന്നീട് നിയമിക്കാനാണ് തീരുമാനം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ മന്ത്രികൂടിയായ എ.കെ.ബാലന് നിയമ വകുപ്പും കൈകാര്യം ചെയ്യുമ്പോഴാണ് ആദിവാസി യുവതിയെ പുറത്താക്കിയിരിക്കുന്നത്.
വനവാസികളുടെ ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറയുമ്പോഴും ഇടത് സര്‍ക്കാരിന്റെ കാലത്ത് ആദിവാസി വിഭാഗത്തിനെ മുന്‍നിരയിലേക്ക് ഉയരാന്‍ അനുവദിക്കില്ല എന്നതിന് തെളിവുകൂടിയാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: