ന്യൂദല്‍ഹി: പത്തു രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഏതെങ്കിലും വസ്തു കൈവശമുണ്ടെങ്കില്‍, അത് അടുത്തുള്ള റവന്യൂ ഉദ്യോഗസ്ഥനെ അറിയിച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമോ? സംശയമെന്ത്, അത്തരമൊരു നിയമം നിലവിലുണ്ട് ഇപ്പോഴും ഇന്ത്യയില്‍.
1878ലെ ഇന്ത്യന്‍ ട്രഷര്‍ ട്രോവ് ആക്ട് എന്നാണ് ആ നിയമത്തിനു പേര്. നിധി, മൂല്യവസ്തുക്കള്‍ എന്നിവ സംബന്ധിച്ച ചട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ നിയമം ഇപ്പോഴും നിലനില്ക്കുന്നു.
ആന്ധ്രാപ്രദേശില്‍ ജോലി ചെയ്യുന്ന ഒരു പോലീസ് ഇന്‍സ്പെക്ടര്‍ എല്ലാ ദിവസവും രാവിലെ നന്നായി പല്ലു തേയ്ക്കണം, എന്നു നിര്‍ദേശിക്കുന്ന നിയമം അടുത്ത കാലം വരെ നിലനിന്നിരുന്നു എന്നും വിശ്വസിക്കാനാവുമോ? വിശ്വസിച്ചേ പറ്റൂ.
ബ്രിട്ടിഷ് ഭരണകാലത്തു നിലവിലിരുന്ന ഇത്തരം അപരിഷ്കൃതമായ നിയമങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്ര നിയമകാര്യ മന്ത്രാലയം.
ഇന്‍സ്പെക്ടര്‍ പല്ലു തേയ്ക്കണം എന്നത് 1914ലെ ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ ഒരു ചട്ടമായിരുന്നു. ഇതടക്കം 1200 നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിക്കഴിഞ്ഞു. 1824 നിയമങ്ങള്‍ക്കൂടി റദ്ദാക്കുന്നത് പരിശോധനാ ഘട്ടത്തിലാണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നെഞ്ചിലെ എല്ലുന്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസുകാരനെ പുറത്താക്കണം എന്നായിരുന്നു 1914ലെ ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ മറ്റൊരു ചട്ടം. ഗംഗയിലൂടെയുള്ള കടത്തുവള്ളങ്ങള്‍ രണ്ട് അണയില്ക്കൂടുതല് കൂലി വാങ്ങരുത് എന്നാണ് മറ്റൊരു നിയമം. രാജ്യത്തിന്റെ നാണയ വ്യവസ്ഥയില്‍ അണ സമ്പ്രദായം തന്നെ ഇല്ലാതായിട്ടും ഈ നിയമം തുടരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്തു നിലവിലുണ്ടായിരുന്ന മറ്റൊരു ചട്ടം ഇപ്പോഴും ഇന്ത്യയുടെ നിയമ വ്യവസ്ഥയിലുണ്ട്. ആകാശത്തു നിന്ന് ലഘുലേഖകള്‍ വീഴുന്നുണ്ടോ എന്ന് നിരീക്ഷിക്കണം എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കുന്ന ചട്ടമാണിത്. ഇതിനായി ഒരു പോലീസുകാരനെ നിയോഗിക്കണം എന്നും വ്യവസ്ഥ ചെയ്തിരുന്നു.
ഇപ്പോഴും നിലനില്‍ക്കുന്ന 1934ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരം പട്ടം പറത്തുന്നതിന് ലൈസന്‍സ് വേണമെന്ന് എത്ര പേര്‍ക്ക് അറിയാം? കാരണം, ഈ നിയമത്തില്‍ പട്ടത്തേയും വിമാനത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇക്കാലത്ത് യാതൊരു പ്രസക്തിയുമില്ലാത്ത ഇത്തരം ചട്ടങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇതിനുള്ള ശുപാര്‍ശ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള നീക്കത്തിനു തുടക്കമിട്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിയായിരുന്ന ആര്. രാമാനുജത്തിന്റെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ ശുപാര്‍ശകള്‍ ഇപ്പോള്‍ നിയമ മന്ത്രാലയത്തിനു സഹായകമാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: