പാലക്കാട്: സംസ്ഥാനത്ത് പനി ബാധിച്ച് നാല് പേര് കൂടി ഇന്ന് മരിച്ചു. പാലക്കാട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു വയസുകാരനും തൃശൂർ സ്വദേശികളായ ബിനിത, വത്സ, സുജാത എന്നിവരുമാണ് ഇന്ന് മരിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പനിമരണങ്ങൾ കുറയുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ മരണങ്ങള് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് എട്ട് പേർ പനി ബാധിച്ച് മരിച്ചിരുന്നു. പാലക്കാട്ടും തിരുവനന്തപുരത്തുമാണ് പനി ബാധിതരുടെ എണ്ണം കൂടുതല്‍. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 23,190 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനി പിടിബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ 157 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കാല് ലക്ഷത്തിലധികം പേര് പനിക്ക് ചികിത്സ തേടി വിവിധ ആശുപത്രികളില്‍ എത്തിയിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല. ഇതുകൂടി വരുമ്പോള്‍ പനിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവായിരിക്കും ഉണ്ടാകുക. പനി പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ഇന്ന് വൈകുന്നേരം സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ ഓരോ ജില്ലകളിലും ഓരോ മന്ത്രിമാരുടെയും അധ്യക്ഷതയിൽ സർക്കാർ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: