ഇടുക്കി: വണ്ടിപ്പെരിയാര്‍ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച ജോലികള്‍ ജില്ലാഭരണകൂടം വേഗത്തിലാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആരംഭിച്ചെങ്കിലും ഇടുക്കിയില്‍ ഒരു വില്ലേജും ആധുനിക സംവിധാനങ്ങളോടെ നവീകരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല.
ഇപ്പോഴത്തെ തീരുമാനം വണ്ടിപ്പെരിയാര്‍ വില്ലേജിനെ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് വില്ലേജാക്കും. നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി വകകൊള്ളിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നിടത്ത് തന്നെയാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്.
വില്ലേജ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യം പീരുമേട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ കണ്ടെത്താനും ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്പ്രിങ്വാലിയില് പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വില്ലേജ് ഓഫീസിന്റെ ഇപ്പോഴത്തെ കെട്ടിടം അപകടാവസ്ഥയിലാണെന്ന് രണ്ടാഴ്ച മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാലപ്പഴക്കം മൂലം ഭിത്തികള്‍ വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴക്കാലമായതോടെ വെള്ളം കെട്ടിടത്തിനുള്ളിലേക്ക് വീണ് പ്രധാന സര്‍ക്കാര്‍ രേഖകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന സ്ഥിതിയിലാണ്.
ദേശീയപാതയോരത്ത് മണ്‍തിട്ടയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോട്ടം മേഖലയുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചതാണ്. പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ‘ഫ്രണ്ട് ഓഫീസ്’ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങള്‍ക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ വഴി ലഭ്യമാകുക.
ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, വിശാലമായ വെയ്റ്റിങ് ഏരിയ, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെ ആകര്‍ഷകമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: