കുമളി: റവന്യൂ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ദുരിതമനുഭക്കേണ്ടി വരുന്നത് പൊതുജനം. ആനവിലസം വില്ലേജ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജനങ്ങള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. വ്യാജ രേഖകള്‍ ഉണ്ടാക്കി പട്ടയം കൈവശപ്പെടുത്തി എന്ന കാരണം പറഞ്ഞ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആനവിലാസം വില്ലേജില്‍ ഉള്‍പ്പെട്ട 420 പട്ടയങ്ങള്‍ റവന്യൂ വകുപ്പ് റദ്ദ് ചെയ്തിരുന്നു.
ഇങ്ങനെ റദ്ദാക്കിയ പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമി 250 ഹെക്ടറോളം വരും. ചെറുകിട കര്‍ഷകരുടെയോ, ഒരേക്കറില്‍ താഴെ ഭൂമി വര്‍ഷങ്ങളായി കൈവശം വച്ച് പോരുന്ന തോട്ടം തൊഴിലാളികളുടെയോ ആണ്. ചുരുക്കം പട്ടയങ്ങള്‍ക്ക് മാത്രമാണ് വ്യക്തമായ രേഖകള്‍ ഇല്ലാത്തത്. അവയാകട്ടെ വന്‍കിട തോട്ടം ഉടമകളുടേതുമാണ്. ഭൂരിപക്ഷം ഭൂ ഉടമകള്‍ക്കും ഈ വില്ലേജ് ഓഫീസില്‍ കരം അടക്കാന്‍ കഴിയുന്നില്ല. തന്മൂലം സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ പോലും നേടാന്‍ കഴിയാത്ത ദുരവസ്ഥയാണ്. തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യസ വായ്പ ഉള്‍പ്പെടെ യാതൊരു സാമ്പത്തിക ഇടപാടുകളും നടക്കാതെ വരുന്നു.
ഇതുകൂടാതെയാണ് അനാവിലാസം വില്ലേജിനെ മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ പെടുത്തിയത്. മൂന്നാറില്‍ നിന്ന് നൂറിലധികം കിലോമീറ്റര്‍ അകലെയുള്ള ഈ ഒരു വില്ലേജ് ട്രിബ്യൂണലിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണ്. ഇതോടുകൂടി ഈ വില്ലേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോലും നിര്‍മ്മാണ അനുമതി നല്കാന് റവന്യൂ അധികൃതര്‍ വിസമ്മതിക്കുന്നു. ഇക്കാരണത്താല്‍ ആനവിലാസം വില്ലേജിന്റെ പരിധിയില്‍പെട്ട ഭൂമിയുടെ വില കുത്തനെ ഇടിഞ്ഞു.
യഥാര്‍ത്ഥ പട്ടയങ്ങളും, വ്യാജനും കണ്ടെത്തി ഭൂമിയുടെ അവകാശികള്‍ക്ക് കരം അടക്കാനുള്ള സൗകര്യം ഒരുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പും സംസ്ഥാന സര്‍ക്കാരും തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: