കസാന്‍: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുവനിരയുമായി വന്ന ജര്‍മ്മനി കരുത്തരായ ചിലിയെ സമനിലയില്‍ പിടിച്ചുകെട്ടി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കളി സമനിലയില്‍ കലാശിച്ചെങ്കിലും ഇരു ടീമുകളും ടൂര്‍ണമെന്റിന്റെ സെമിയില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും കാമറൂണും 1-1ന് സമനിലയില്‍ പിരിഞ്ഞു.
കളിയുടെ ആറാം മിനിറ്റില്‍ സൂപ്പര്‍ താരം അലക്സി സാഞ്ചസിലൂടെ ചിലിയാണ് ആദ്യം ഗോള്‍ നേടിയത്. ചിലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ താരമെന്ന ബഹുമതിയും ഇതോടെ സാഞ്ചസിന് സ്വന്തമായി. ആഴ്സണലിന്റെ സ്ട്രൈക്കറായ സാഞ്ചസ് 112 കളികളില്‍ നിന്ന് 38 ഗോളുകളാണ് നേടിയത്. മാഴ്സെലോ സലാസിന്റെ 37 ഗോളുകളെന്ന റെക്കോര്‍ഡാണ് സാഞ്ചസ് മറികടന്നത്.
ജര്‍മ്മന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നാണ് സാഞ്ചസിന്റെ ഗോള്‍. ജര്‍മ്മന്‍ താരത്തിന് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവുവന്നപ്പോള്‍ കിട്ടിയത് സാഞ്ചസിന്. സാഞ്ചസ് ആദ്യം പന്ത് വിദാലിന് മറിച്ചുനല്‍കി. വിദാല്‍ വച്ചു താമസിപ്പിക്കാതെ അത് തിരിച്ചു നല്കി. കിട്ടിയ പന്തുമായി ഇടതുഭാഗത്തൂടെ ജര്‍മ്മന്‍ പ്രതിരോധനിര താരം സെബാസ്റ്റിയന് റൂഡിന്റെ ടാക്ലിങ്ങില്‍ അടിതെറ്റാതെ ബോക്സിലേയ്ക്ക് ഓടിക്കയറി ഒന്നാന്തരമൊരു ഇടങ്കാലന്‍ ടാപ്പ് ഗോളിലേയ്ക്ക്. വലത് പോസ്റ്റിലിടിച്ച് പന്ത് ഗോളിയെ നിസ്സഹായനാക്കി നേരെ വലയില്‍ (1-0). കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ചിത്രത്തിലെ നാന്നൂറാമത്തെ ഗോളായിരുന്നു ഇത്.
എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പുതന്നെ ജര്‍മ്മന്‍ പട സമനില ഗോള്‍ നേടി. 41-ാം മിനിറ്റില്‍ സ്റ്റിന്‍ഡലാണ് ലക്ഷ്യം കണ്ടത്. യൊനാസ് ഹെക്ടറിന്റെ ക്രോസില്‍ നിന്നായിരുന്നു സ്റ്റിന്‍ഡലിന്റെ ഗോള്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം ഗോളാണിത്.
രണ്ടാം പകുതിയിലും ഇരുടീമുകളും വാശിയോടെ മുന്നേറ്റം നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചിലിക്കും ജര്‍മ്മനിക്കും നാല് പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തില്‍ ജര്‍മ്മനി 3-2ന് ഓസ്ട്രേലിയയെയും ചിലി 2-0ന് കാമറൂണിനെയും തോല്‍പ്പിച്ചിരുന്നു. നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ചിലി ഓസ്ട്രേലിയയോടും ജര്‍മ്മനി കാമറൂണിനോടും കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: