തൃശൂര്‍: ഖനനചട്ടങ്ങളില്‍ ഇളവുവരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം. ക്വാറികളുടെ ദൂരപരിധികുറച്ചും ലൈസന്‍സ് കാലാവധി നീട്ടിയുമുള്ള വ്യവസായവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിലപാട് മൂലം സംസ്ഥാനത്തെമ്പാടും നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നും വനഭൂമിയുള്പ്പടെ ക്വാറിമാഫിയ കയ്യേറുമെന്നും സ്വദേശി ജാഗരണ്‍മഞ്ച് ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി.
അഞ്ചുഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ക്വാറിമാഫിയകളെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റേത്.
ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തില്‍ ചെറുതും വലുതുമായ നിരവധി സംഘര്‍ഷങ്ങള്‍ക്ക് അത് കാരണമാകുമെന്നും സ്വദേശി ജാഗരണ്‍മഞ്ച് ചൂണ്ടിക്കാട്ടി. നിരവധി സ്ഥലങ്ങളില്‍ പ്രാദേശികമായി ജനങ്ങള്‍ ക്വാറിമാഫിയക്കെതിരെ സമരത്തിലാണ്. ഈ ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാന സഹ കണ്‍വീനര്‍ വര്‍ഗീസ് തൊടുപറമ്പില്‍, ജില്ലാ കണ്‍വീനര്‍ ടി.എസ്.നീലാംബരന്‍, കെ.ഭാഗ്യനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്തും ആവശ്യപ്പെട്ടു. ചില രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും താല്പര്യമാണ് ഈ ഉത്തരവിന് പിന്നിലെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.
എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ ഉത്തരവെന്നും പരിഷത്ത് നേതൃത്വം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: