മാന്നാര്‍: അപ്പര്‍ കുട്ടനാട്ടില്‍ ഓര് വെള്ളം കയറി ഏക്കര്‍ കണക്കിന് നെല്‍കൃഷിയും കരകൃഷിയും നശിക്കുകയും വാട്ടര്‍ അതോറിറ്റി ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉപ്പിന്റെ സാന്ദ്രത കൂടിയ ജലമാണ് വിതരണം ചെയ്യുന്നതെന്ന പരാതിക്കും പരിഹാരവുമായി രാജ്യസഭാംഗം സുരേഷ്ഗോപി ഫണ്ട് അനുവദിച്ച് തുടക്കം കുറിക്കുമെന്ന് അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്മാന് ഗോപന് ചെന്നിത്തല അറിയിച്ചു.
അപ്പര്‍കുട്ടനാട്ടിലെ 21 ഗ്രാമ പഞ്ചായത്തുകളും നാല് നഗരസഭകളും ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ നവീകരണത്തിനായി മറ്റൊരു പദ്ധതിയും സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അപ്പര്‍കുട്ടനാട്ടില്‍ ഓര് വെള്ളം കയറി കൃഷിയും ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളവും മുട്ടിയിരിക്കുന്നു എന്നുള്ള വിവരം കാര്‍ഷിക വികസന സമിതി ഭാരവാഹികള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം സ്ഥലം സന്ദര്‍ശിക്കുകയുമാണ് ഉണ്ടായത്.
അപ്പര്‍കുട്ടനാട് കാര്‍ഷിക വികസനസമിയും ചെന്നിത്തല സംയുക്ത പാടശേഖരസമിതിയും സുരേഷ്ഗോപിക്ക് നിവേദനം നല്കി. ഇത് പരിശോധിച്ച എംപി പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.
തുടര്‍ന്ന് അദ്ദേഹം ജില്ലാ കളക്ടര്‍ വീണ എന്‍. മാധവനുമായി സംസാരിക്കുകയും എംപി ഫണ്ടു അനുവദിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ജില്ലാ കളക്ടര്‍ വിവിധ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്ത് വിശദമായ പദ്ധതി തയ്യാറാക്കി. അപ്പര്‍കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെ നവീകരണത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ഇതിനു മുന്‍പായി ഉദ്യോഗസ്ഥരുടെയും പാടശേഖര സമിതികളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് എംപി അറിയിച്ചതായി അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: