ന്യൂദല്‍ഹി: വിസ്മയക്കാഴ്ച്ചയൊരുക്കി ഇന്ദ്രപ്രസ്ഥത്തില്‍ ഗുരുദേവ ചിത്രങ്ങളുടെ പ്രദര്‍ശനാലയം ഒരുങ്ങുന്നു. എസ്എന്‍ഡിപി യോഗം ദല്‍ഹി യൂണിയന്റെ ആഭിമുഖ്യത്തില്‍ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ ഹാളിലാണ് ഗുരുദേവന്റെ ജീവിതവും ചരിത്രവും പ്രവര്‍ത്തന മേഖലകളും സമന്വയിപ്പിച്ചുകൊണ്ടുള്ള അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനാലയം ഒരുങ്ങുന്നത്.
ദല്‍ഹിയില്‍ ആദ്യമായാണ് നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ ജീവിതലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളുടെ മ്യൂസിയം രൂപപ്പെടുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളാവും പ്രദര്‍ശനാലയത്തില്‍ ഉണ്ടാവുക.
അവയില്‍ ശ്രീനാരായണ ഗുരു അദ്വൈതാശ്രമത്തില്‍, ശ്രീനാരായണ ധര്‍മ്മ സംഘം രൂപീകരിച്ചപ്പോള്‍, കൊല്ലവര്‍ഷം 1078ല്‍ യോഗം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്, ഗുരുദേവന് കണ്ണൂരില്‍, വൈദിക മഠം, ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി തേടിയവര്‍, ആദ്യത്തെ തീര്‍ത്ഥാടകര്‍, ഷര്‍ട്ട് ധാരിയായ ഗുരുദേവന്, സിലോണ്‍ യാത്ര, കൊളമ്പ് നഗരത്തിലെ ജയന്തിയാഘോഷം, അരുവിപ്പുറം പ്രതിഷ്ഠ, ചട്ടമ്പി സ്വാമികള്‍, തീര്‍ത്ഥ സ്വാമികള്‍, കൊട്ടിയത്ത് രാമുണ്ണി, മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും, 1924ലെ ലോകത്തെ രണ്ടാമത് സര്‍വ്വമത സമ്മേളനം, സമ്മേളനത്തിനെത്തിയ ബുദ്ധ ഭിക്ഷുക്കള്‍, ഗുരുദേവനെ യോഗ പഠിപ്പിച്ച അയ്യാ സ്വാമികള്‍, ആദ്യ മഹിളാ സംഘം പ്രവര്‍ത്തകര്‍, ഗുരുവിന്റെ ആദ്യകാല ശിഷ്യന്മാര്, ഗുരുദേവന്റെ സഹോദരിമാര്‍, ഗുരുവിന്റെ സംസ്കൃത അദ്ധ്യാപകന് കുമ്മംപള്ളി രാമന് പിള്ള ആശാന്, ഗുരുദേവന്റെ മഹാസമാധി തുടങ്ങി 94ല്‍പ്പരം അപൂര്‍വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഗുരു മിഷനാണ് ചിത്രങ്ങള്‍ സമാഹരിച്ചത്. എസ്എന്‍ഡി പി യോഗത്തിന്റെ നേതൃനിരയിലെ മഹാരഥന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് എസ്എന്‍ഡിപി ദല്‍ഹി യൂണിയന് പ്രസിഡണ്ട് ടി. പി. മണിയപ്പനും സെക്രട്ടറി കല്ലറ മനോജും അറിയിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ജീവിത ചര്യകള്‍ വരും തലമുറയ്ക്ക് കൈമാറുവാനും അവ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രേരണ നല്‍കുകയുമാണ് ചിത്ര പ്രദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി കല്ലറ മനോജ് പറഞ്ഞു. ദല്‍ഹിയിലെ വിവിധ ശാഖകളിലെ പ്രദര്‍ശനത്തിനു ശേഷമായിരിക്കും ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ചിത്രങ്ങള്‍ സ്ഥായിയായി സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: