കേരളത്തിലെ പോലീസ് കുറ്റാന്വേഷണം നടത്തുന്നതില്‍ സമര്‍ത്ഥരും കഴിവുള്ളവരുമാണെന്ന സത്യത്തിലേക്കാണ് ടി.പി. ചന്ദ്രശേഖരന് വധക്കേസ് വിരല്‍ ചൂണ്ടുന്നത്. ആത്മാര്‍ത്ഥമായി മനസ്സുവെച്ചാല്‍ ഏത് കേസിന്റെയും അടിവേരുകള്‍വരെ പോലീസിന് കണ്ടെത്താമെന്ന യാഥാര്‍ത്ഥ്യം ഈ കേസന്വേഷണം വിളിച്ചോതുന്നു. എന്നാല്‍ കേസന്വേഷണങ്ങള്‍ അട്ടിമറിക്കുന്നതില്‍ ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാളും കേരളം മുന്നിലാണെന്ന ആപത്കരമായ മുന്നറിയിപ്പും. വര്‍ത്തമാന വെളിപ്പെടുത്തലുകള്‍ തുറന്നുകാട്ടുന്നുണ്ട്. രാഷ്ട്രീയ-ധനസ്വാധീനത്തിനുവഴങ്ങി കേസന്വേഷണം അട്ടിമറിക്കുന്നതിലും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിലും നിരപരാധികളെ കുടുക്കുന്നതിലും കേരളാപോലീസിപ്പോള് കുപ്രസിദ്ധരാണ്. ജയകൃഷ്ണന് മാസ്റ്റര്‍ കേസുള്‍പ്പെടെ അട്ടിമറിക്കപ്പെട്ട തലശ്ശേരി കേസുകള്‍. മണിയുടെ ഇടുക്കി വെളിപ്പെടുത്തല്‍, കൊല്ലത്തെ ഉണ്ണിത്താന് കേസിലെ സിബിഐ കണ്ടെത്തല്‍ എന്നിവ ഇത് തെളിയിക്കുന്നു. കേരളത്തിലെ പോലീസ് രാഷ്ട്രീയ ഇടപെടലുകള്‍ക്കും സ്വാധീനത്തിനും വഴങ്ങാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇടവന്നാല്‍ അതുവഴി കേരളത്തിലെ നിയമവാഴ്ചയ്ക്ക് മികച്ച നേട്ടമാണുണ്ടാവുക. പോലീസിനെ രാഷ്ട്രീയ-മാഫിയ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമാക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ ആസൂത്രിതമായി അട്ടിമറിച്ച കുറ്റത്തിലെ മുഖ്യപ്രതിയാണ് കേരളത്തിലെ സിപിഎം. 2007 മുതല്‍ 2011 വരെ അച്യുതാനന്ദന് ഭരണകൂടം സുപ്രീംകോടതി വിധിയെ ആസൂത്രിതമായി നിര്‍വീര്യമാക്കുകയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ പോലീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായി വിലയിരുത്താന്‍ ഒരു കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളൂ. ഉന്നതന്മാരും വിദഗ്ധന്മാരുമടങ്ങുന്ന കമ്മീഷന് രാജ്യമാസകലം യാത്ര ചെയ്ത് കണ്ടെത്തിയ വസ്തുതകളാണ് പോലീസ് കമ്മീഷന് ശുപാര്‍ശയിലുണ്ടായിരുന്നത്. പ്രസ്തുത പോലീസ് കമ്മീഷന് ശുപാര്‍ശയില്‍ പോലീസിന്റെ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന 60 ശതമാനം അറസ്റ്റുകളും നിയമവിരുദ്ധമോ കൃത്രിമമോ പോലീസിന്റെ അഴിമതിക്കുള്ള സ്രോതസ്സോ ഒക്കെയാണെന്നാണ് കമ്മീഷന് കണ്ടെത്തിയത്. ഈ ശുപാര്‍ശ സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്. (യോഗീന്ദ്രകുമാര് കേസ് 1994) പോലീസ് കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കാനായി ഒരു പുരുഷായുസ്സ് മുഴുവന്‍ പോരാട്ടം നടത്തിയ, പത്മ അവാര്‍ഡ് ജേതാവും ഉയര്‍ന്ന പോലീസുദ്യോഗസ്ഥനുമായിരുന്ന പ്രകാശ്സിംഗ് നടത്തിയ നീണ്ട നിയമയുദ്ധത്തിന്റെ ഫലമായിട്ടാണ് സുപ്രീംകോടതി 2006ല്‍ പ്രകാശ്സിംഗ് കേസില്‍ പോലീസ് പരിഷ്കരണം നടപ്പാക്കാന്‍ അന്ത്യശാസനം സര്‍ക്കാരുകള്‍ക്ക് നല്‍കിയത്. പ്രസ്തുത കേസില്‍ കേരള സംസ്ഥാനവും കക്ഷിയായിരുന്നു.
പ്രകാശ്സിംഗ് എതിര് സര്‍ക്കാര്‍ എന്ന കേസില്‍ സുപ്രീംകോടതി നല്കിയ അന്ത്യശാസനപ്രകാരം 1-1-2007 മുതല്‍ പോലീസ് വലിയൊരളവോളം സ്വതന്ത്രവും നിഷ്പക്ഷവുമാകുമെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഇതനുസരണമായി നിയമനിര്‍മ്മാണത്തിന് സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ (1) പോലീസ് പ്രവര്‍ത്തനങ്ങളില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്തക്കവിധം പോലീസ് നിലപാടുകള്‍ രൂപപ്പെടുത്തി നടപ്പാക്കാന്‍ ഒരു സെക്യൂരിറ്റി കമ്മീഷനെ നിയമിച്ച് ചുമതലയേല്‍പ്പിക്കുക എന്നതായിരുന്നു. (സെക്യൂരിറ്റി കമ്മീഷന്റെ സ്വഭാവവും കരട് രൂപവും വിധിന്യായത്തില്‍ തന്നെ നല്‍കിയിരുന്നു) (2) ഡിജിപി നിയമനം യുപിഎസ്സിക്ക് കൈമാറുക(3) പോലീസുദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം നിഷ്പക്ഷ കമ്മറ്റിക്ക് കൈമാറുക (4) ജില്ലകള്‍തോറും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി രൂപീകരിക്കുക എന്നിവയായിരുന്നു സുപ്രീംകോടതി അന്ത്യശാസനത്തില്‍ പ്രത്യേകമായി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ നടപ്പാക്കിയില്ല. സെക്യൂരിറ്റി കമ്മീഷന്റെ കരടുരൂപവും വിധിയുടെ ഭാഗമായിരുന്നു.
2011 ല്‍ കേരളത്തിലെ പുതിയ പോലീസ് നിയമം ഇടതുപക്ഷ സര്‍ക്കാര്‍ പാസാക്കിയതില്‍ സുപ്രീംകോടതി നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ ഇവയൊക്കെ നടപ്പാക്കിയെന്ന രൂപത്തില്‍ സത്യപ്രസ്താവന നടത്താനും ഇടതുപക്ഷ ഭരണകൂടത്തിന് മനസ്സാക്ഷിക്കുത്തുണ്ടായില്ല. യഥാര്‍ത്ഥത്തില്‍ പോലീസ് പരിഷ്കരണങ്ങള്‍ വഴി നിഷ്പക്ഷ പോലീസ് സംവിധാനം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സുപ്രീംകോടതി ഉത്തരവാണ് ആസൂത്രിതമായി കേരളം അട്ടിമറിച്ചിട്ടുള്ളത്. 2011ലെ കേരള പോലീസ് നിയമപ്രകാരം പോലീസ് കൂടുതലായി രാഷ്ട്രീയ മേലാളന്മാരുടെ നുകത്തിന്‍കീഴില്‍ അമര്‍ന്നിരിക്കുകയാണ്. സംഘടനകള്‍ക്ക് കായികക്ഷേമ പരിപാടികള്‍ നടത്തുന്നതിന് പോലും പുതിയ നിയമം തടസ്സം സൃഷ്ടിച്ചിരിക്കുന്നു. കോടതി നിയമനിര്‍മ്മാണ അവകാശത്തിന്മേല് കടന്നുകയറുന്നുവെങ്കില്‍ അതിനെതിരേ പോരാട്ടം നടത്തുകയാണു വേണ്ടിയിരുന്നത്. ഇപ്രകാരം ഇടതുപക്ഷ ഭരണകൂടം കോടതിയെ കബളിപ്പിച്ചത് ശരിയായില്ല.
സാക്ഷര കേരളത്തെ സമര്‍ത്ഥമായി മാറിമാറിവന്ന ഭരണകൂടങ്ങള്‍ വഞ്ചിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി 2011ല്‍ ഇടതുപക്ഷ ഭരണകൂടം പാസാക്കിയ പോലീസ് നിയമത്തെ കാണാവുന്നതാണ്. ഒരു പ്രദേശത്തിന്റെ നിയമവാഴ്ച അളക്കുന്നതിനുള്ള യഥാര്‍ത്ഥ അളവുകോല്‍ പോലീസിന്റെ വിശ്വാസ്യതയും സുതാര്യതയുമാണ്. ഇന്ത്യന്‍ പോലീസ് കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് ഇന്ത്യയില്‍ പോലീസ് സംവിധാനം ഗുരുതരമായ രോഗാവസ്ഥയിലാണുള്ളത്. രാഷ്ട്രീയ-അധോലോക മാഫിയകളുമായുള്ള പോലീസിന്റെ കൂട്ടുകെട്ടും ദുഷ്ചെയ്തികളും അനുദിനം മാരക വിപത്തായി സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണിവിടെ.
അഞ്ഞൂറിലധികം പോലീസുദ്യോഗസ്ഥന്മാര് കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഹീനമായ ക്രിമിനല്‍ കുറ്റങ്ങളിലുള്‍പ്പെടെ കേരളത്തില്‍ പ്രതികളാണ്. ആയിരത്തിലധികം ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാര് മാഫിയാ സംഘങ്ങളുടെയും ക്വട്ടേഷന്‍ ടീമിന്റെയും ‘പെയ്മെന്റ് ഷെഡ്യൂളി’ലുള്ളവരാണത്രേ! പക്ഷേ, ആര്‍ക്കെതിരെയും ഒരു നടപടിയും ഇവിടെ സ്വീകരിച്ചിട്ടില്ല. കുറ്റക്കാരുടെ പേരില്‍ വകുപ്പുതല അന്വേഷണവും മേല്‍നടപടികളും ബോധപൂര്‍വ്വം വേണ്ടെന്നു വെയ്ക്കുകയാണ്. ചുരുക്കത്തില്‍ ക്രിമിനല്‍ നീതി ഇവിടെ ശരശയ്യയിലാണുള്ളത്.
നിയമനിര്‍മ്മാണത്തിനുള്ള അവകാശം പാര്‍ലമെന്റിലും അസംബ്ലികള്ക്കുമാണെന്നിരിക്കെ സുപ്രീംകോടതി ഇത്തരം നിര്‍ദ്ദേശങ്ങള്‍ വഴി നിയമനിര്‍മ്മാണം നടത്തുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഭരണഘടനയുടെ 32, 142, 144 അനുഛേദങ്ങളനുസരിച്ച് നീതിയുടെ നടത്തിപ്പിനായി ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും ഭരണഘടനയുടെ കല്‍പ്പന എന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ക്കത് ബാധകമാണെന്നും സുപ്രീംകോടതിയുടെ വിധിയില്‍ പറയുന്നുണ്ട്. ഭരണഘടനപ്രകാരം പോലീസിന്റെ കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താനവകാശമുള്ള സംസ്ഥാനങ്ങള്‍ വിവിധ കമ്മറ്റികളുടെ ശുപാര്‍ശപ്രകാരം നിയമമുണ്ടാക്കുന്നതുവരെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പുതിയ സംവിധാനങ്ങള്‍ തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതാണ്.
ക്രൈംറേറ്റില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ആത്മഹത്യാ നിരക്കിലും, സ്ത്രീപീഡനകാര്യത്തിലും മദ്യത്തിന്റെ ഉപയോഗത്തിലും സാക്ഷരകേരളം മുമ്പന്തിയില്‍ നില്ക്കുന്നു. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ഇക്കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള എന്തെങ്കിലും പഠനമോ പരിഗണനയോ കേരളീയ സമൂഹത്തിലുണ്ടായിട്ടില്ല. 2011ലെ പോലീസ് നിയമം റദ്ദാക്കി സുപ്രീംകോടതി പ്രകാശ്സിംഗ് കേസില്‍ നല്കിയ അന്ത്യശാസനവും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പോലീസ് നിയമം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസ്സില്‍ രാഷ്ട്രീയ ഇടപെടല്‍മൂലം തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു എന്ന ആരോപണമുന്നയിക്കുന്നവരാണ് കേരളത്തിലെ സി.പി.എമ്മും. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള സുപ്രീം കോടതിയുടെ അന്ത്യശാസനത്തെപ്പോലും സമര്‍ത്ഥമായി അട്ടിമറിച്ച സി.പി.എമ്മിന് പോലീസിനെക്കുറിച്ച് ഇപ്രകാരം ഒരാക്ഷേപമുന്നയിക്കാന് ധാര്‍മ്മികമായി അവകാശമില്ല. സ്വതന്ത്രമായ പോലീസ് സംവിധാനത്തിനും നിഷ്പക്ഷനീതിക്കുമായി മലയാളികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: