മുംബൈ: കേന്ദ്രത്തിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന്റെ നിസ്സഹകരണത്തിനെതിരെ തുറന്നടിക്കുമെന്ന് എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എന്‍സിപി ഇപ്പോള്‍ യുപിഎയുടെ ഘടകകക്ഷിയാണ്. ഭാവിയിലും അങ്ങനെയായിരിക്കാനാണ് തീരുമാനം, ദല്‍ഹിയില്‍നിന്നും എന്‍സിപി നേതാവ് ശരദ് പവാറിനൊപ്പം മുംബൈയിലെത്തിയ പ്രഫുല്‍ പട്ടേല്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി യുപിഎ വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
മഹാരാഷ്ട്രയിലെ എന്‍സിപി നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാര്‍, മധുകര്‍ പിച്ചാഡ്, ആഭ്യന്തരമന്ത്രി ആര്.ആര്.പാട്ടീല്‍ തുടങ്ങിയവരുമായി ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്നലെ ചര്‍ച്ച നടത്തി. കഴിഞ്ഞ എട്ട് വര്‍ഷമായി യുപിഎയ്ക്കൊപ്പം നില്ക്കുന്ന എന്‍സിപിയെ കേന്ദ്രനേതൃത്വം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്മോഹന്സിംഗിന് പവാര്‍ കത്തയച്ചിരുന്നു. കൃഷിവകുപ്പ് മന്ത്രിയായ താനും ഖാന വകുപ്പ് മന്ത്രിയായ പ്രഫുല്‍ പട്ടേലും രാജിവെക്കാന്‍ തയ്യാറാണെന്നും പവാര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ പലപ്പോഴും നിസ്സഹകരണമാണ് പുലര്‍ത്തുന്നതെന്ന് സംസ്ഥാനത്ത് നിന്നുള്ള മന്ത്രിമാര്‍ പവാറിനോട് പരാതിപ്പെട്ടിട്ടുണ്ടെന്നും പട്ടേല്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുടെ ചില തീരുമാനങ്ങള്‍ എന്‍സിപി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ജലസേചന പദ്ധതികളെക്കുറിച്ച് ധവളപത്രമിറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇവയിലൊന്നാണ്. എന്‍സിപിയുടെ സുനില്‍ താക്കറെയാണ് ജലസേചനവകുപ്പ് മന്ത്രി. 50,000 കോടി രൂപ ജലസേചന മേഖലയ്ക്ക് അനുവദിക്കപ്പെട്ടിട്ടും ദശാബ്ദത്തില്‍ 0.1 ശതമാനം മാത്രമാണ് ഈ മേഖലയിലെ വളര്‍ച്ചയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്സിപിയുടെതന്നെ പിഡബ്ല്യുഡി മന്ത്രി ഭുജ്ബാലിനുനേരെയും അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന എന്‍സിപി നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ ഭാവിപദ്ധതികള്‍ ചര്‍ച്ച ചെയ്യുമെന്നും ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും പറഞ്ഞ പട്ടേല്‍ യുപിഎയില്‍നിന്നും പുറത്തുപോകുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: