ജനാധിപത്യവും പൗരാവകാശങ്ങളും ധ്വംസിച്ച് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 42 വര്‍ഷം മുമ്പ് 1975 ജൂണ്‍ 25- അര്‍ദ്ധരാത്രിയിലാണ്. അതേത്തുടര്‍ന്ന് പൗരാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ടതിന് ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി ഉള്‍പ്പെടെ 1,75,000 പേര് കല്‍ത്തുറുങ്കിലായി. സപ്തസ്വാതന്ത്ര്യങ്ങളും ഹനിച്ച ഇരുളടഞ്ഞ അക്കാലത്ത് അഖിലേന്ത്യാ വ്യാപകമായി ചെറുത്തുനില്പ് സംഘടിപ്പിച്ചത് ലോകസംഘര്‍ഷ സമിതിയായിരുന്നു. 1975 നവമ്പര്‍ 14 മുതല്‍ ജനുവരി 16 വരെ ആ സംഘടിത സമരം നീണ്ടുനിന്നു.
അത് തികച്ചും ഗാന്ധിയന്‍ സമരമായിരുന്നു. ആയിരക്കണക്കിന് ബാച്ചുകള്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രത്യക്ഷ സമരത്തിലിറങ്ങി. പോലീസ് മൃഗീയമായാണ് പല സ്ഥലത്തും സമരക്കാരെ നേരിട്ടത്. സമരം പരിപൂര്‍ണമായും അക്രമരഹിതമായിരിക്കണമെന്നു തീരുമാനിച്ചിരുന്നു. യാതൊരു തരത്തിലുള്ള പ്രതികാര നടപടികളും പാടില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മര്‍ദ്ദനങ്ങള്‍ സഹിക്കയല്ലാതെ അതിനെ ചെറുക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ഇത് ആദ്യവസാനം പാലിക്കാന്‍ കഴിഞ്ഞു. നൂറു ശതമാനവും സമാധാനപരമായ സഹനസമരം പ്രാവര്‍ത്തികമാക്കാന്‍ മഹാത്മാ ഗാന്ധിക്കുപോലും സാധിച്ചില്ല. നിസ്സഹകരണ സമരം അക്രമമാര്‍ഗത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഗാന്ധിജിക്ക് ഇടയ്ക്കുവച്ച് സമരം അ വസാനിപ്പിക്കേണ്ടിവന്നുവല്ലോ. അടിയന്തരാവസ്ഥക്കെതിരെയുള്ള ഐതിഹാസികസമരം അതിനുശേഷമുള്ള കാലഘട്ടത്തില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ വിശകലനം ചെയ്തുവോ എന്നു സംശയമാണ്.
സംഘര്‍ഷസമിതിയുടെ പിറകില്‍ സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റുകള്‍, ബികെഡി, ജനസംഘം, ആര്‍എസ്എസ് എന്നിവരായിരുന്നു. സമിതിയുടെ നട്ടെല്ലായിരുന്നത് ആര്‍എസ്എസും ജനസംഘവുമായിരുന്നു. ഈ സമരത്തെ രാജ്യത്തിന്റെ ആപത്ഘട്ടത്തില്‍ ഏതൊരു ദേശഭക്തനും അനുഷ്ഠിക്കേണ്ട സ്വാഭാവിക കര്ത്തവ്യമായേ ആര്‍എസ്എസ് കണ്ടിട്ടുള്ളൂ. ഇന്ന് അടിയന്തരാവസ്ഥ നടപ്പാക്കിയാലും ആര്‍എസ്എസ് അതുതന്നെ ആവര്‍ത്തിക്കും. ”മറക്കുക, പൊറുക്കുക” എന്നതായിരുന്നല്ലോ അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹെബ് ദേവറസിന്റെ ആഹ്വാനം. ദേശത്തിന്റെ ഹിതത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനാംഗങ്ങള്‍ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ മനസ്സില്‍വച്ച് പ്രതികരിക്കാന്‍ തുടങ്ങിയാല്‍ സംഘടനയുടെയും രാജ്യത്തിന്റെയും താല്പര്യത്തിന് വിഘാതമാണെന്ന് ക്രാന്തദര്‍ശിയായ അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷെ, ഹ്രസ്വദൃഷ്ടികളായ ചിലരെങ്കിലും അടിയന്തരാവസ്ഥയുടെ ചരിത്രംതന്നെ മറക്കാനും തമസ്കരിക്കാനും ആ വാക്കുകള്‍ കടമെടുത്തു.
കേരള ചരിത്രത്തിന്റെ നാഴികക്കല്ലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന പഴശ്ശിരാജയുടെയും വേലുത്തമ്പി ദളവയുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കാള്‍ ഒട്ടും പിറകിലല്ലായിരുന്നു അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടങ്ങളും. അവരുടെ ത്യാഗങ്ങളെക്കാള്‍ ഒട്ടും കുറവായിരുന്നില്ല. ആ ത്യാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാമുഖ്യം കിട്ടാതെ പോയത് യഥാര്‍ത്ഥ പോരാട്ടം നയിച്ചവര്‍തന്നെ അത് മറക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്. പക്ഷെ, അനര്‍ഹരായവര്‍ ആ ശൂന്യതയിലേക്ക് ഇരച്ചുകയറി എന്നതാണ് കാലത്തിന്റെ ദുര്യോഗം.
കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ അടിയന്തരാവസ്ഥയില്‍ അവര്‍ എടുത്ത നിലപാടുകളുടെ തടവറയിലാണ്. കോണ്‍ഗ്രസ് നേതാവായ ഇന്ദിരാ ഗാന്ധിയാണല്ലോ അടിയന്തരാവസ്ഥ കൊണ്ടുവന്നത്. ഇന്ദിരാ ഗാന്ധി മുതല്‍ ഇന്നുവരെയുള്ള കോണ്‍ഗ്രസുകാര്‍ അതിനെ ന്യായീകരിക്കാന്‍ ബാദ്ധ്യസ്ഥരായിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ അത് ചെയ്യുന്നുമുണ്ട്. സിപിഐ അന്ന് കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു. അടിയന്തരാവസ്ഥ നടപ്പാക്കുന്നതില്തന്നെ സോവിയറ്റ് യൂണിയന്റെ കൈയുണ്ടെന്ന ആരോപണം പ്രബലമാണ്. അതെന്തായാലും കേരളത്തില്‍ അന്ന് സിപിഐ നേതാവ് സി.അച്ചുത മേനോന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന് ആഭ്യന്തര മന്ത്രിയുമായിരുന്നു.
അടിയന്തരാവസ്ഥയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രം നടത്തിയ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് നേതാക്കന്മാരെല്ലാം പ്രസംഗങ്ങളില്‍ പറയാറുണ്ട്. അന്നത്തെ മിസ-ഡിഐആര്‍ തടവുകാരെയും, മര്‍ദ്ദനമേറ്റ് മരണതുല്യം ജീവിക്കുന്നവരെയും രണ്ടാം സ്വാതന്ത്ര്യസമരഭടന്മാരായി പരിഗണിച്ച് പെന്‍ഷനും ചികിത്സാ സഹായവും നല്‍കണമെന്നും, അടിയന്തരാവസ്ഥ പാഠ്യവിഷയമാക്കണമെന്നും അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. 41 കൊല്ലം കഴിഞ്ഞെങ്കിലും ഇന്നും അതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവരുള്ളതിനാല് മനുഷ്യാവകാശ ധ്വംസനമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരള ഗവണ്മെന്റിനോട് ആവശ്യപ്പെടുകയുമുണ്ടായി. എന്നിട്ടും അടിയന്തരാവസ്ഥാവിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത് ജയിലിലായി മര്‍ദ്ദനമേറ്റ് ദുരിതമനുഭവിക്കുന്ന സമരസേനാനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് കേരളസര്‍ക്കാര്‍ അസോസിയേഷനെ അറിയിച്ചത്.
”ഇത് ഒരു രാഷ്ട്രീയതീരുമാനമല്ലെന്ന് അസോസിയേഷന് വിശ്വസിക്കുന്നു.
അടിയന്തരാവസ്ഥയിലെ മൂന്നാംമുറകളില് ചിലത് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥാ വിരുദ്ധ സേനാനികളുടെ ദുരിതങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ അഴിഞ്ഞാടിയ സമാനതകളില്ലാത്ത മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായവരുടെ ദുരിതങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുള്ളതാണ്. കരിനിയമങ്ങളുടെ മറവില്‍ നടത്തിയ പീഡനങ്ങളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി രാജന് ഉള്‍പ്പെടെ അനേകം പേര് മരിച്ചു. 41 വര്‍ഷം ശാരീരിക, മാനസിക, സാമ്പത്തിക പരാധീനതകളുമായി മരിച്ചുജീവിക്കുന്ന നൂറുകണക്കിനാളുകള്‍ക്ക് ഇന്നും അടിയന്തരാവസ്ഥ തുടരുകയാണ്. മിസ, ഡിഐആര്‍ അനുസരിച്ച് 7,134 പേര് ജയിലിലായതുകൂടാതെ, കൊടിയ പീഡനങ്ങള്‍ക്കുശേഷം അറസ്റ്റു രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാതെ വിട്ടയച്ചവരുടെ സംഖ്യയും കുറവല്ല. അതുകൊണ്ട് ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന്” അസോസിയേഷന് കേരള സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
പാറ്റ്നയില്‍ 1975 ഡിസംബറില്‍ ഒരു ഫാസിസ്റ്റു വിരുദ്ധ സമ്മേളനം സിപിഐ നടത്തി. ആര്‍എസ്എസിനേയും ജെപിയേയും ഫാസിസ്റ്റെന്നധിക്ഷേപിച്ചു. 1977ലെ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ വോട്ടുശതമാനം വെറും 2.82 ആയി ചുരുങ്ങി. കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ആകെ ഏഴു സീറ്റാണ് ലഭിച്ചത്. 1978ല്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ തെറ്റിന് പാര്‍ട്ടി അഗാധമായ ഖേദം പ്രകടിപ്പിച്ചു:
”അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി താദാത്മ്യം പ്രാപിച്ചത് നമ്മുടെ പാര്‍ട്ടിയുടെ സ്വതന്ത്ര പ്രതിച്ഛായയ്ക്ക് കോട്ടം തട്ടി. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അതിന് കനത്ത വില നല്‍കേണ്ടിവന്നു. വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ച വീര്‍പ്പുമുട്ടലും ഭയവും നാം വളരെയേറെ വിലകുറച്ചുകണ്ടു” എന്ന് അവര്‍ രേഖപ്പെടുത്തുന്നു. അടിയന്തരാവസ്ഥയെ പിന്തുണച്ചത് തെറ്റായിരുന്നുവെന്ന് 40 കൊല്ലങ്ങള്‍ക്കുശേഷം സിപിഐ നേതാക്കന്മാര് പറഞ്ഞതായി 2015 ജൂണ്‍ 27ന് ‘ഹിന്ദു’ പത്രം റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകവഴി രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതായി സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി പറഞ്ഞപ്പോള്‍, അതൊരു ”ഭീമമായ രാഷ്ട്രീയ അബദ്ധ”മായിരുന്നെന്ന് പാര്‍ട്ടി നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. അതുകൊണ്ട് സിപിഐയാണ് അടിയന്തരാവസ്ഥാ സമരഭടന്മാര്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസ്സം എന്നു സിപിഎമ്മിന് പറയാനാവില്ല.
ബിജെപിയും ജെപി പ്രക്ഷോഭത്തിന്റെ പിന്തുടര്ച്ചയായി വന്ന സര്‍ക്കാരുകളും ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയുടെ ഇരകള്‍ക്ക് പെന്‍ഷനും ചികിത്സാ അലവന്‍സും നല്കിവരുമ്പോള് കേരളസര്‍ക്കാര്‍ നിഷേധാത്മകമായ സമീപനം സ്വീകരിച്ചതില്‍ സിപിഎമ്മിന്റെ അപകര്‍ഷതാബോധവും ആര്‍എസ്എസ്സിനോടുള്ള കുടിപ്പകയുമാണെന്നുവേണം കരുതാന്‍.
(അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: