കൊച്ചി: സംസ്ഥാനത്ത് ഒരുദിവസം പുറന്തള്ളുന്നത് പതിനായിരത്തിലധികം മെട്രിക് ടണ്‍ മാലിന്യം. ഇതിന്റെ 20 ശതമാനം മാത്രമാണ് സംസ്കരിക്കുന്നത്. ബാക്കി വഴിയോരങ്ങളിലും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും കുന്നുകൂടി. കേരളത്തെ പകര്‍ച്ചവ്യാധികളുടെ നാടാക്കിയത് ഈ മാലിന്യം തന്നെ.
2006 ലെ കണക്കില്‍ സംസ്ഥാനത്ത് പ്രതിദിനം പുറന്തള്ളപ്പെട്ടത് 6506 മെട്രിക് ടണ്‍ മാലിന്യമായിരുന്നു. 2011 ല്‍ 8332 മെട്രിക് ടണ്ണായെന്നാണ് ശുചിത്വ മിഷന്റെ കണക്ക്. ജനപ്പെരുപ്പത്തോടെ മാലിന്യത്തിന്റെ അളവ് 10,000 മെട്രിക് ടണ്ണും കടന്നു. വിജയകരമായ സംസ്കരണ സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാറും പരാജയപ്പെട്ടു. മാലിന്യം വലിച്ചെറിയുന്ന ആളുകളുടെ ശീലം മാറാത്തതും രോഗം പടരാനിടയാക്കി.
ഹോട്ടലുകള്‍, വീടുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം കുടുംബശ്രീ-അയല്‍ക്കൂട്ടങ്ങളെ ഉപയോഗിച്ച് സംഭരിക്കുന്ന സംവിധാനവും പലയിടങ്ങളിലും പരീക്ഷിച്ചു. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാതെ ആളുകള്‍ നല്‍കിയത് ആ നീക്കത്തിനും തിരിച്ചടിയായി.
പല നഗരസഭകളിലും ലക്ഷക്കണക്കിന് രൂപ മുടക്കി മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിച്ചു. എന്നാല്‍, പുറന്തള്ളുന്ന മാലിന്യത്തിന്റെ അഞ്ചുശതമാനവും സംസ്കരിക്കാന്‍ ഇവിടെ കഴിഞ്ഞില്ല. പ്ലാന്റുകള്‍ പലതും പൂട്ടി. ഒടുവില്‍, മാലിന്യ സംസ്കരണത്തിനായി എയ്റോബിക് കമ്പോസ്റ്റ് മാതൃകകള്‍ പരീക്ഷിച്ചു തുടങ്ങി. ജൈവ മാലിന്യങ്ങള്‍ മാത്രം സ്വീകരിച്ച് വളവും ബയോഗ്യാസും ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. പക്ഷേ, മാലിന്യം കൊണ്ടുപോയി പ്ലാന്റുകളില്‍ നല്കാന് പല ആളുകളും മടിച്ചു. ഇതോടെ, വഴിയോരങ്ങളില്‍ വീണ്ടും മാലിന്യക്കൂമ്പാരമായി.
വൈറല്‍-ഡെങ്കി-എലിപ്പനികള്‍, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവ പെരുകാന്‍ മാലിന്യസംസ്കരണം പാളിയതാണ് കാരണമായതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.
————————–
ഈ വര്‍ഷം മരണം 112
പകര്‍ച്ചവ്യാധികളാല്‍ സംസ്ഥാനത്ത് ഈ വര്‍ഷം 112 പേര് മരിച്ചു. ഇതില്‍ എച്ച്1 എന്‍1 പിടിപെട്ട് 55 പേരും പനി ബാധിച്ച് 28 പേരുമാണ് മരിച്ചത്. ഡെങ്കിപ്പനി മൂലം 14 മരണമുണ്ടായി. എലിപ്പനി-9, മഞ്ഞപ്പിത്തം-5, ചിക്കന്‍ പോക്സ്-8, വയറിളക്കരോഗം-2, മലമ്പനി-1 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. 13 ലക്ഷത്തിലേറെപ്പേര്‍ക്ക് പനി പിടിച്ചു. രണ്ടുലക്ഷത്തിലധികം പേര്‍ക്ക് വയറിളക്കരോഗങ്ങളും 7800 പേര്‍ക്ക് ഡെങ്കിപ്പനിയും പിടിപെട്ടു. തിരുവനന്തപുരം ജില്ലയിലാണ് പകര്‍ച്ചവ്യാധികളേറെ.
—————-
പദ്ധതിളേറെ; ഒന്നും വിജയിക്കുന്നില്ല
മാലിന്യം സംസ്കരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ എല്ലാവര്‍ഷവും വാര്‍ഷിക പദ്ധതിയുടെ 10 ശതമാനം തുക നീക്കിവെക്കും. ബയോഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, കലം കമ്പോസ്റ്റ് തുടങ്ങിയവ സ്ഥാപിക്കാനാണിത്. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി സാമ്പത്തിക വര്ഷാവാസനം ഇവ സ്ഥാപിക്കും. എന്നാല്‍, ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് കൃത്യമായ പരിശീലനമോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ നല്‍കാറില്ല. ഇതാണ് വീടുകളില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പദ്ധതികള്‍ പരാജയമാകാന്‍ കാരണമെന്ന് ശുചിത്വ മിഷന് റിട്ട. ഉദ്യോഗസ്ഥന് ആര്. വേണുഗോപാല്‍ പറഞ്ഞു.
——————-
പ്രതികരിക്കാൻ ഇവിടെ എഴുതുക: