കൊച്ചി: പബ്ലിക് സര്‍വീസ് കമ്മീഷന് അംഗങ്ങളുടെ സീറ്റ് വില്‍പ്പനക്ക്. ലക്ഷങ്ങള്‍ നല്കിയാല് കമ്മീഷന് അംഗമാകാന്‍ കഴിയുമെന്നാണ് ആരോപണം. സിപിഐക്കും, സിപിഎമ്മിനും, ഘടക കക്ഷികള്‍ക്കുമായി വീതം വച്ച സീറ്റുകളില്‍ ചിലതാണ് യാതൊരു മാനദണ്ഡവുമില്ലാതെ പാര്‍ട്ടി ബന്ധമില്ലാത്തവര്‍ക്കും അര്‍ഹതയില്ലാത്തവര്‍ക്കും പേയ്മെന്റ് സീറ്റുകളായി നല്‍കുന്നതെന്നാണ് ആരോപണം.
സിപിഎം നാല്, സിപിഐ രണ്ട്, ജനതാദള്‍ കൃഷ്ണന്‍കുട്ടി വിഭാഗം, കോണ്‍ഗ്രസ് എസ്, എന്‍സിപി എന്നിവര്‍ക്ക് ഒന്ന് വീതം എന്ന നിലയിലാണ് അംഗങ്ങളെ വീതം വെച്ചത്.
ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് അനുവദിക്കുന്ന സീറ്റുകള്‍ സാധാരണയായി ജനറല്‍ വിഭാഗത്തിലായിരിക്കും. എന്നാല്‍ കോണ്‍ഗ്രസ് എസിന് നല്കിയ സീറ്റ് സര്‍വീസ് മേഖലയിലുള്പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അടുപ്പക്കാരന് വേണ്ടിയാണ് ഇങ്ങനെ നല്‍കിയതെന്നാണ് ആരോപണം. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തയാളുടെ ഭാര്യക്ക് സീറ്റ് നല്‍കാനാണ് ഇതിലൂടെ നീക്കമെന്നാണ് വിമര്‍ശനം.
എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് എസില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. 20ന് കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എസ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നു. നാല് സംസ്ഥാന ഭാരവാഹികള്‍ ‘കച്ചവടത്തെ’ അംഗീകരിക്കില്ലെന്ന നിലപാടുമായി രംഗത്തുവന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കാന്‍ പ്രസിഡന്റിനെ നിശ്ചയിച്ച് യോഗം പിരിയുകയായിരുന്നു.
ഏഴ് വര്‍ഷം മുമ്പ് എല്‍ഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ് എസ്സിന് നല്കിയ സീറ്റും തര്‍ക്കം കാരണം നഷ്ടമായിരുന്നു. പിഎസ്സി അംഗങ്ങളുടെ ലിസ്റ്റ് മന്ത്രിസഭ അംഗീകരിച്ചതിനു ശേഷം ഗവര്‍ണറുടെ അനുമതിയോടെയാണ് അംഗീകരിക്കപ്പെടുക. എന്നാല്‍ അംഗങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചാല്‍ അയോഗ്യരാക്കപ്പെടുന്ന തരത്തിലുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് മുന്നണിയുടെ പ്രതിച്ഛായക്ക് വീണ്ടും കോട്ടമുണ്ടാക്കുമെന്നാണ് ഇടതുപക്ഷത്തെ ഒരു വിഭാഗം വാദിക്കുന്നത്. മുന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് അംഗത്തെ നിശ്ചയിക്കുന്നതിലും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിച്ചില്ലെന്ന ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: