ലണ്ടന്‍: ലോക ഹോക്കി ലീഗ് സെമിഫൈനല്‍സില്‍ നേര്‍ക്കുനേര്‍ എത്തിയ രണ്ടാം കളിയിലും ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനനിര്‍ണ്ണയ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇന്ത്യ അയല്‍ രാജ്യക്കാരായ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞത്.
ഇന്ത്യക്കായി രമണ്‍ദീപ് സിങ്, മന്ദീപ് സിങ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. ഇന്ത്യയുടെ ആറ് ഗോളുകളില്‍ ഒരെണ്ണം മാത്രമാണ് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് പിറന്നത്. ബാക്കിയെല്ലാം ഫീല്‍ഡ് ഗോളുകള്‍. കൡയുടെ 8, 28 മിനിറ്റുകളിലാണ് രമണ്‍ദീപ് സിങിന്റെ ഗോളുകള്‍. 27, 59 മിനിറ്റുകളില്‍ മന്ദീപ് സിങും ഡബിള്‍ നേടി. 25-ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങ്, 36-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ 41-ാം മിനിറ്റില്‍ അജാസ് അഹമ്മദ് (41) സ്വന്തമാക്കി.
കഴിഞ്ഞ ദിവസം പൂള് മത്സരത്തില്‍ ഇന്ത്യ 7-1ന് പാക്കിസ്ഥാനെ തകര്‍ത്തിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ടീം ഇന്ത്യ ഇന്നലെയും പാക്കിസ്ഥാനെ കളിക്കളത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു. കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. ഈ വിജയത്തോടെ അഞ്ച്, ആറ് സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍ ഇന്ത്യ കാനഡയുമായി ഏറ്റുമുട്ടും. ചൈനയെ 7-3ന് തകര്‍ത്താണ് കാനഡ ഇന്ത്യക്കെതിരെ കളിക്കാന്‍ യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: