കോട്ടയം: വളരെ രഹസ്യസ്വഭാവത്തോടെയുള്ള സംഘടനാശേഷി. അതിയാരുന്നു അടിയന്തരവാസ്ഥക്കാലത്തെ ആര്‍എസ്എസ്സിന്റെ കരുത്ത്, വൈക്കം ഗോപകുമാര്‍ ഓര്‍ക്കുന്നു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഗോപകുമാര്‍ അന്ന് ആര്‍എസ്എസ് ആലപ്പുഴ ജില്ലാ പ്രചാരകയായിരുന്നു.
1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു എറണാകുളത്ത് എളമക്കരയിലെ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിന്റെ ഉദ്ഘാടനം. പ്രചാരകന്മാരെല്ലാം അവിടെ എത്തിയിരുന്നു. പുലര്‍ച്ചെ ഗണപതി ഹോമത്തിന്റെ സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാര്‍ത്ത അറിഞ്ഞത്. അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ നൂറ് പേര് കഷ്ടിച്ചുണ്ടാകും. ഏത് രീതിയിലും അടിയന്തരാവസ്ഥയെ എതിര്‍ക്കണമെന്ന തീരുമാനത്തോടെയാണ് യോഗം പിരിഞ്ഞത്. നാലാം ദിവസം ആര്‍എസ്എസിനെ നിരോധിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നവരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് വേട്ടയാടിയത്. ആര്‍എസ്എസ് സര്സംഘചാലകയായിരുന്ന ബാലാ സാഹേബ് ദേവരസിന്റെ സന്ദേശം ലഭിച്ചു. രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. പ്രചാരകന്മാര് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടേണ്ടെന്ന് തീരുമാനിച്ചു. അതേ സമയം തന്നെ എല്ലാ സ്വയം സേവകന്മാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ചില വീടുകള്‍ കണ്ട് വച്ചിട്ടുണ്ടായിരുന്നു. അവിടെയായിരുന്നു രാത്രിയില്‍ രഹസ്യമായി സന്ധിച്ചത്. താഴേത്തട്ടിലേക്കുള്ള സന്ദേശങ്ങള്‍ വളരെ വേഗം എത്തിക്കാന്‍ ഇത് മൂലം സാധിച്ചു. ലഘുലേഖകളുടെ വിതരണവും ഇങ്ങനെ നടത്തി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യത്തെ ലഘുലേഖ പുറത്തിറങ്ങി. രാമേശ്വരത്ത് കല്ലച്ചില്‍ അടിച്ച ലഘുലേഖ കെ.രാമന്‍പിള്ളയാണ് കൊണ്ടു വന്നത്. ഇതിന് ശേഷം കുരുക്ഷേത്ര, സുദര്‍ശനം എന്നീ പ്രസിദ്ധീകരണങ്ങളും രഹസ്യമായി അടിച്ചിരുന്നു. ഇതിനായി ഏതാനും പ്രസുകളും കണ്ട് വച്ചിട്ടുണ്ടായിരുന്നു. ചേര്‍ത്തല മായിത്തറയിലുള്ള റൂറല്‍ പ്രിന്റേഴ്സിലായിരുന്നു രഹസ്യമായി അച്ചടി നടത്തിയിരുന്ന ഒരു സ്ഥാപനം. ഇപ്പോള്‍ ഈ സ്ഥാപനം നിലവിലല്ല.
സമരങ്ങള്‍ക്ക് ശക്തിപകര്‍ന്നാണ് സത്യഗ്രഹങ്ങള്‍ തുടങ്ങിയത്. ലോകസംഘര്‍ഷ സമിതിയുടെ ആഹ്വാന പ്രകരാമായിരുന്നു സത്യഗ്രഹങ്ങള്‍ സംഘടിപ്പിച്ചത്. ഈ സമരത്തിലെ പോലീസ് ഇടപെടലും മറ്റും രഹസ്യമായി നിരീക്ഷിക്കാനും പ്രചാരകന്മാരെ ചുമതലപ്പെടുത്തിയിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ രഹസ്യമായി ചികിത്സിപ്പിക്കുന്ന ഉത്തരാവിദിത്തവും പ്രചാരകന്മാര് ഏറ്റെടുത്തു. പലപ്പോഴും പോലീസിന്റെ പിടിയില്‍ നിന്ന് തലനാരിഴകയ്ക്കാണ് രക്ഷപ്പെട്ടത്. കുട്ടനാട്ടിലെ കണ്ണാടിയില്‍ വച്ച് കോട്ടയം വിഭാഗ് പ്രചാരക് പി. കെ. നാരായണനൊപ്പം കൊതുമ്പ് വള്ളത്തില്‍ രക്ഷപ്പെടുമ്പോള്‍ വള്ളം മുങ്ങി. അരക്കിലോമീറ്റര്‍ നീന്തിയാണ് കര പിടിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1976 ഓഗസ്റ്റ് 1ന് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ ഒറ്റിക്കൊടുത്താണ് പോലീസിന് പിടിയിലായത്. ഒരു വര്‍ഷത്തോളം ജയിലില്‍ മിസ തടവുകാരനായി കഴിഞ്ഞു. അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ രക്ഷാധികാരിയാണ് വൈക്കം ഗോപകുമാര്‍.
(തയാറാക്കിയത് അനൂപ് ജി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: