കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ പാലാരിവട്ടം റൂട്ടില്‍ ഇന്നും നാളെയും എട്ടു ട്രെയിനുകള്‍ സര്‍വീസ് നടത്തും. ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള ഏഴു മിനിറ്റായിരിക്കും. അവധിയായതിനാല്‍ ആളുകള്‍ കൂടുമെന്ന പ്രതീക്ഷയിലാണ് ഈ മാറ്റം.
നിലവില്‍ ആറു ട്രെയിനുകളാണ് ആലുവ-പാലാരിവട്ടം റൂട്ടിലോടുന്നത്. അതേ സമയം അവധി ദിവസങ്ങളില്‍ മറ്റു മെട്രോയിലെപ്പോലെ രാവിലെ വൈകിയേ സര്‍വീസ് ആരംഭിക്കുകയുള്ളൂ. ഇന്ന് രാവിലെ 8 മണിക്ക് മാത്രമേ ട്രെയിനുകള്‍ ഓടിത്തുടങ്ങൂ. നിലവില്‍ രാവിലെ 6 മുതല്‍ രാത്രി 10 മണി വരെയാണ് കൊച്ചി മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
മെട്രോ ട്രെയിനിന് ആദ്യഘട്ടത്തിലുണ്ടായിരുന്ന വരുമാനം പിന്നീട് നിലനിര്‍ത്താനായിരുന്നില്ല. ഇതു കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ മാറ്റം കൊണ്ടു വന്നിട്ടുള്ളത്.
മെട്രോ ട്രെയിന്‍ ആഗസ്തില്‍ മഹാരാജാസ് കോളേജ് വരെ ഓടിത്തുടങ്ങും. മാഹാരാജാസ് കോളേജ് വരെയുള്ള സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. സ്റ്റേഷന്റെ പുറത്തെ ജോലികള്‍ പൂര്‍ത്തിയായി. അകത്തെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. കനത്ത മഴയുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടായിട്ടില്ല.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണ് ഇപ്പോള്‍ മെട്രോ ട്രെയിന്‍ എത്തുന്നത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി. റോഡ്, മഹാരാജാസ് എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ആഗസ്തില്‍ ട്രെയിന്‍ ഓടുക. നിലവില്‍ ആറു ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടുമ്പോള്‍ ഒന്‍പത് ട്രെയിനുകളുണ്ടാകും.
മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള നിര്‍മ്മാണ ടെന്‍ഡര്‍ ഉടന്‍ ഡിഎംആര്‍സി ഉറപ്പിക്കും. മൂന്നുമാസത്തിനകം ഇതിന്റെ നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. രണ്ടരവര്‍ഷത്തിനകം ഇതുവഴി ട്രെയിന്‍ ഓടിത്തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: