സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടി ഇന്ത്യന്‍ താരം കിഡിംബി ശ്രീകാന്ത് പുതിയ ചരിത്രം കുറിച്ചു.
ഞായറാഴ്ച നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും രണ്ട് തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ചെന്‍ ലോങ്ങിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് കിരീടം നേടിയത്. ടൂര്‍ണമെന്റിലുടനീളം വമ്പന്‍ അട്ടിമറികളുമായി മുന്നേറിയ ശ്രീകാന്ത് കലാശപ്പോരാട്ടത്തിലും അത്ഭുതം ആവര്‍ത്തിക്കുകയായിരുന്നു. സ്കോര്‍: 22-20, 21-16. കളി വെറും 46 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.
ഇതുവരെ ചെന്‍ ലോങ്ങുമായി മുഖാമുഖമെത്തിയ ആറ് തവണയില്‍ അഞ്ചിലും ശ്രീകാന്ത് പരാജയത്തിന്റെ കയ്പുനീര് കുടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിന് പലിശസഹിതം പകരംവീട്ടി. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനായെങ്കിലും, രണ്ടാം സെറ്റില്‍ ആധിപത്യം പുലര്‍ത്തിയ ശ്രീകാന്ത് നിഷ്പ്രയാസം ഗെയിമും കിരീടവും സ്വന്തമാക്കി.
ജയത്തോടെ സൂപ്പര്‍ സീരീസില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാഴ്ചക്കിടെയാണ് രണ്ട് കിരീടങ്ങളും. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യന്‍ ഓപ്പണിലായിരുന്നു ആദ്യ കിരീടം. അതിന് മുന്‍പ് സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലില്‍ കളിച്ചെങ്കിലും മറ്റൊരു ഇന്ത്യന്‍ താരമായ സായി പ്രണീതിനോട് തോറ്റു. സൈന നെഹ്വാളിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ശ്രീകാന്ത്. 2014ലായിരുന്നു സൈനയുടെ നേട്ടം.
തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെന്‍ ലോങ്ങിനെ നേരിട്ട ശ്രീകാന്ത്, ഞായറാഴ്ചയും തകര്‍പ്പന്‍ പ്രകടനമാണ് കോര്‍ട്ടില്‍ കാഴ്ചവെച്ചത്. ഇന്തോനേഷ്യയുടെ സോണി ഡ്വി കുന്‍കൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിന് ഡാന്‍ എന്നിവരാണ് തുടര്‍ച്ചയായി മൂന്നു സൂപ്പര്‍ സീരീസ് ഫൈനലുകളില്‍ കളിച്ചിട്ടുള്ള മറ്റു താരങ്ങള്‍.
ശ്രീകാന്തിന്റെ കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ചൈന ഓപ്പണ്‍ (2014), ഇന്ത്യ ഓപ്പണ്‍ (2015), ഇന്തോനേഷ്യന്‍ ഓപ്പണ്‍ (2017) എന്നിവയാണ് ശ്രീകാന്തിന്റെ അന്താരാഷ്ട്ര കിരീടങ്ങള്‍. കിരീടം നേടിയ ശ്രീകാന്തിന് അഭിനന്ദ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, സച്ചിന് ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ്, എച്ച്.എസ്. പ്രണോയ്, അമിതാഭ് ബച്ചന് തുടങ്ങി നിരവധി പേരാണ് ശ്രീകാന്തിനെ അഭിനന്ദനങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: