മെഡെലിന്: കൊളംബിയയില്‍ 150 സന്ദര്‍ശകരുമായി പോയ യാത്രാബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗുട്ടാപ്പേ നഗരത്തിലെ എല്‍ പെനോള്‍ തടാകത്തിലായിരുന്നു ദുരന്തം.
അപകടത്തില്‍ ഒമ്പതു പേര് മരിച്ചതായും 28 പേരെ കാണാതായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അപകടകാരണം ഉള്‍പ്പെടെയുള്ള കൃത്യമായ വിവരം കൊളംബിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. വിനോദസഞ്ചാരത്തിനായി ഉപയോഗിക്കപ്പെടുന്ന നാലു നിലകളുള്ള ബോട്ടുകളില്‍ ഒന്നാണ് മുങ്ങിയത്. നഗരത്തില്‍ നിന്നും 68 കിലോമീറ്റര്‍ അകലെയുള്ള പ്രധാന വിനോദസഞ്ചാര മേഖലകളില്‍ ഒന്നായ ഇവിടം പ്രധാന ടൂറസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്.
അതുകൊണ്ട് തന്നെ അപകടത്തില്‍ പെട്ടവരില്‍ കൂടുതലും വിദേശികളായിരിക്കാമെന്നാണ് വിലയിരുത്തല്‍. സ്ഥലത്തേക്ക് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അയച്ചിട്ടുള്ളതായി വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ സ്കൂബാ ഡൈവേഴ്സും അഗ്നിശമന വിഭാഗവും ഉള്‍പ്പെട്ട പ്രത്യേക ടീമിനെ മെഡലിന് മേയര്‍ ഫെഡറിക്കോ ഗ്വുട്ടിറെസ് അയച്ചിട്ടുള്ളതായും ട്വീറ്റ് ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ ആവശ്യത്തിന് സുരക്ഷാ ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ലെന്ന് രക്ഷപ്പെട്ടവര്‍ പരാതിപ്പെട്ടു. നേരത്തെ രണ്ടു തവണ മുങ്ങിയ ബോട്ടാണ്, റിപ്പയര്‍ ചെയ്ത് വീണ്ടും യാത്രാ ബോട്ടായി സര്‍വീസ് നടത്തിയിരുന്നതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: