നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പനി ബാധിതരെ ചികിത്സിക്കുന്നത് നിലത്തുകിടത്തി. തൊട്ടപ്പുറത്ത് ബഹുനില കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കി പൂട്ടിയിട്ടിരിക്കുമ്പോഴാണ് ഈ ദുരിതം. ഇത്തരം കെട്ടിടങ്ങള്‍ പനി ബാധിതരെ കിടത്തി ചികിത്സിക്കാന്‍ തുറന്നുകൊടുക്കുമെന്ന് കഴിഞ്ഞ ക്യാബിനറ്റില്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ മാത്രം ഈ വിവരം അറിഞ്ഞിട്ടില്ല.
നെയ്യാറ്റിന്‍കര താലൂക്കിലെ ജനങ്ങള്‍ പ്രതീക്ഷയോടെ ചികിത്സയ്ക്ക് എത്തുന്നത് ഇവിടെയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് കോടികള്‍ മുടക്കി നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മുറികളും കിടക്കകളുമായി ഒഴിഞ്ഞു കിടക്കുകയാണ്. പനി നിയന്ത്രണാതീതമായിട്ടും ആ കെട്ടിടത്തേയോ കിടക്കകളേയോ ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രോഗിയെ തണുത്ത തറയില്‍ കിടത്തി നരകിപ്പിക്കുകയാണ് അധിക്യതര്‍ ചെയ്യുന്നത്.
ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ കഴിക്കാന്‍ മരുന്നുകളോ നല്‍കാറില്ലെന്നും പനി കൂടുമ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയാണ് പതിവെന്നും രോഗികള്‍ പറയുന്നു. പലരും അവഗണന കാരണം ചികത്സപൂര്ത്തിയാക്കാതെ എഴുതി വാങ്ങിച്ച് മറ്റ് സ്വകാര്യആശുപത്രികളിലേക്ക് പോവുകയാണ്. ഇത്തരത്തില്‍ ജനറല്‍ ആശുപത്രിയിലെ രോഗികളെ മരണത്തിലേക്ക് വലിച്ചിടുന്ന ചികിത്സാരീതിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: