വിളപ്പില്‍: കോടതി ഉത്തരവുകളെയും ജനകീയസമരങ്ങളെയും അതിജീവിച്ച് ബാര്‍, ക്വാറി മുതലാളിമാരെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നുകൊടുത്ത് മദ്യലോബിയുടെ പ്രീതി നേടിയ സര്‍ക്കാര്‍ ഇപ്പോള്‍ ക്വാറി മാഫിയകള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പാറ ഖനനത്തിന് നിലവിലെ നിയമമനുസരിച്ച് ജനവാസ കേന്ദ്രത്തില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിക്കണം, മൂന്നുവര്‍ഷത്തേക്കാണ് ഖനനാനുമതി. ഇടതുസര്‍ക്കാരിന്റെ പുതിയ ക്വാറി നയം വരുന്നതോടെ ദൂരപരിധി 100 മീറ്ററായി ചുരുങ്ങും. കാലാവധി അഞ്ചുവര്‍ഷമായി ഉയരും. തലയറുക്കപ്പെട്ടപ്പോള് ജനകീയ പ്രതിക്ഷേധമുയര്ന്ന് നിര്‍ത്തിവയ്ക്കപ്പെട്ട പല മലകളിലും ക്വാറി മാഫിയകള്‍ക്ക് വീണ്ടും ഖനനം നടത്താന്‍ സഹായകമാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. കരിങ്കല്ലിനും മെറ്റലിനും ക്ഷാമം നേരിടുന്നുവെന്ന ഇടത് ട്രേഡ് യൂണിയന്റെ പരിദേവനമാണ് സര്‍ക്കാര്‍ തീരുമാനത്തിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് 115 പാലങ്ങളുടെ നിര്‍മാണം, വിഴിഞ്ഞം തുറമുഖ നിര്‍മാണം, തദ്ദേശ സ്ഥാപനങ്ങളിലൂടെ അനുവദിക്കപ്പെട്ട ആയിരക്കണക്കിന് ഭവന പദ്ധതികള്‍ ഇവയ്ക്കൊന്നും പാറ ദൗര്‍ലഭ്യം നേരിട്ടില്ല.
ജില്ലയില്‍ മൂക്കുന്നിമല, കടുംബു, കൊടിതൂക്കി മല, ശാസ്താംപാറ, മുള്ളുമല, മണലി, ചെറിയകൊണ്ണി, അമ്പൂരി തുടങ്ങി ദൂരപരിധിയുടെയും കാലാവധിയുടെയും കുരുക്കില്‍ പെട്ട് ഖനനം നിലച്ച പല മലനിരകളിലും ഇനി ഖനനം നടക്കും. ഇതോടെ പല ജനവാസകേന്ദ്രങ്ങളും വീണ്ടും കുരുതിക്കളങ്ങളായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: